Saturday, January 30, 2010

പത്മശ്രീയല്ല, സുരക്ഷയാണ് പ്രവാസിക്ക് അത്യാവശ്യം..



പ്രവാസി ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു... പക്ഷെ എന്തോ, എനിക്കതങ്ങോട്ട് പൂര്‍ണമായിട്ടും ദഹിക്കാന്‍ സാധിച്ചില്ല..പ്രവാസികളുടെ പ്രശ്നങ്ങള്‍ ഒരു സുപ്രഭാതത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ ആകര്ഷിച്ചതല്ലല്ലോ ഇപ്പോള്‍ എല്ലാം ചെയ്യുമെന്നുള്ള സുന്ദര വാഗ്ദാനങ്ങള്‍ വരാന്‍.. മില്യന്‍ കണക്കിനു ഡോളര്‍ ഇന്ത്യയിലേക്ക്‌ ഒഴുക്കുന്ന 40-50 ലക്ഷം ഇന്തയാക്കാര്‍ക്ക് വേണ്ടി ഭാരത സര്‍ക്കാര്‍ എന്ത് ചെയ്തു, എന്ത് ചെയ്യുന്നു എന്ന് നോക്കിയാല്‍ കാണാം സര്‍കാരിന്റെ ആത്മാര്‍ഥത. പ്രവാസിക്ക് വേണ്ടി ഇപ്പോഴും എടുത്തു കാട്ടുന്ന ഏറ്റവും വലിയ മിടുക്ക് കുവൈറ്റ് യുദ്ധകാലത്തെ ഒഴിപ്പിക്കല്‍ മാത്രം.

ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് തൊഴില്‍ നഷ്ടപ്പെട്ടു എത്രയോ തൊഴിലാളികള്‍ രാജ്യത്ത് മടങ്ങിയെത്തി.. എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നോ, എത്ര പേര്‍ മടങ്ങിയെന്നോ ഒരു ഏകദേശകണക്ക് പോലും നമ്മുടെ സര്‍ക്കാരിന്റെ കൈവശമില്ല എന്നതാണ് പരമാര്‍ത്ഥം. എത്രയോ രാജ്യങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ ക്യാമ്പുകളില്‍ അനുഭവിക്കുന്ന ദുരവസ്ഥകള്‍ വാര്‍ത്തകളില്‍ വന്നിരിക്കുന്നു. ഇവയൊക്കെ പരിഹരിക്കാന്‍ പ്രസ്താവനാ ശ്രമങ്ങളല്ലാതെ ഫലപ്രദമായി എന്തെങ്കിലും എടുത്തുകാട്ടാനുണ്ടോ? ഈ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനു എത്തുന്ന മന്ത്രിമാരെയും നേതാക്കന്മാരെയും സല്‍ക്കരിക്കുന്ന മുതലാളിമാര്‍ക്ക് പത്മശ്രീ നല്‍കി പരിപോഷിപ്പിക്കുമ്പോള്‍ തൊഴിലാളികളെ നാം മറക്കുന്നു.

ഇതേ രാജ്യങ്ങളില്‍ തന്നെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ പ്രവാസികളെ പിഴിഞ്ഞ് വരുമാനം ഉണ്ടാകാനുള്ള മാര്‍ഗങ്ങളായി മാത്രം മാറുന്നു. സഹായം അഭ്യര്‍ഥിച്ചു എംബസ്സിയില്‍ എത്തുന്നവരെ സഹായിക്കുന്നതിനു പകരം അതാതു രാജ്യങ്ങളിലെ നിയമത്തിനു വിട്ടു കൊടുത്ത് ജയിലുകളിലേക്ക്‌ കയറ്റുന്ന അനുഭവങ്ങള്‍ എത്രയെണ്ണം നമ്മുടെ മുന്നില്‍ തന്നെയുണ്ട്‌.. ദുബായിലെയോ ദോഹയിലെയോ കൊണ്സുലെറ്റ്/ എമ്ബസ്സികളുടെ മുന്നില്‍ റോഡരികില്‍ പൊരിവെയിലത്ത് ക്യൂ നില്‍ക്കുന്നവര്‍ക്ക് കയറി നില്‍കാന്‍ ഒരു വെയിറ്റിംഗ് ഷെഡ്‌ പോലും കാട്ടിത്തരാനാവില്ല.

ദിവസേന കള്ള് ചെത്തി ഷാപ്പില്‍ കൊണ്ട് പോയി കൊടുത്തു വൈകിട്ട് കിട്ടുന്ന കാശ് അടിച്ചു തീര്‍ക്കുന്ന തൊഴിലാളിക്കും കിട്ടും പെന്‍ഷന്‍. പക്ഷെ മരുഭൂമിയില്‍ വീടും കുടുംബവും വിട്ടു തീവെയിലില്‍ കഷ്ടപ്പെട്ട് കിട്ടുന്നത് മുഴുവന്‍ കുടുംബത്തേക്ക് അയക്കുന്നവന് വയ്യാത്ത കാലത്ത് "ഗള്‍ഫുകാരന്‍" എന്ന ലേബല്‍ മാത്രം കാണും ബാക്കി.

ഇതാ ആസ്ട്രേലിയയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ ദിവസേന വേട്ടയാടപ്പെടുന്നു. പ്രസ്താവനകള്‍ അല്ലാതെ എന്തെങ്കിലും ഫലമുണ്ടായിട്ടുണ്ടോ?

പ്രവാസിക്ക് വേണ്ടി വല്ലതും ചെയ്യണമെന്നു ആഗ്രഹിച്ചാലും അവിടെയും ചൊറിയാന്‍ വരും, മണ്ണിന്റെ മക്കള്‍ വാദം പറയുന്ന ചില "തുക്കടാ" നേതാക്കള്‍. ഇന്ത്യന്‍ ഭരണഘടനയിലെ വോട്ടു ചെയ്യാനുള്ള മൌലികമായ അവകാശം പോലും പ്രവാസികള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്... അത് പോലും ലോകസഭ ചര്‍ച്ച ചെയ്യുന്നതല്ലാതെ കിം ഫലം...

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാനവ വിഭവ ശേഷി കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ആഗോള തലത്തില്‍ പ്രവാസി തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ ഇന്ത്യ മുന്‍കൈ എടുക്കേണ്ടാതായിട്ടുണ്ട്. ഇത് ഒരു ഔദാര്യമല്ല, കടമയാണ് എന്ന് പ്രധാനമന്ത്രിക്കും അനുചരന്മാര്‍ക്കും ബോധ്യമാക്കി കൊടുക്കാന്‍ നമ്മുടെ പത്മശ്രീ മുതലാളിമാര്‍ക്ക് സാധിക്കാന്‍ നമുക്ക് ആശിക്കാം.

Thursday, January 28, 2010

കൈവെട്ടാന്‍ യെദിയൂരപ്പ

27 ജനുവരി 2009
കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഒരു പ്രസ്താവന ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ വായിക്കുകയുണ്ടായി. കര്‍ണാടകത്തില്‍ ദേവാലയങ്ങള്‍ ആക്രമിച്ചവരെ പിടികിട്ടിയാല്‍ അവരുടെ കൈ വെട്ടാന്‍ മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെടുന്നു. സമൂഹത്തിലെ സ്വൈരജീവിതം നശിപ്പിക്കുന്നവരെ വെച്ച് പൊറുപ്പിക്കാന്‍ പാടില്ലെന്ന് സൂചിപ്പിക്കുന്ന ഒരു ആഹ്വാനം. സ്വല്പം കടന്ന ഒരു ആഹ്വാനം ആണെങ്കിലും ചുറ്റും നടക്കുന്ന പലതും വായിക്കുമ്പോള്‍ ശക്തമായ നടപടികള്‍ കൊണ്ടേ കാര്യങ്ങള്‍ നേരെയാവൂ എന്ന് അറിയാതെ ചിന്തിച്ചു പോവും.

ഇന്ന് തന്നെ റെഡിഫ് എന്ന മാധ്യമത്തില്‍ വന്ന ഒരു അഭിമുഖവും വായിച്ചു. ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോട്സെയുടെ സഹോദരന്‍ ഗോപാല്‍ ഗോട്സെ ഗാന്ധിജിയുടെ വധത്തെ അനുകൂലിച്ചു സംസാരിക്കുന്നത്... ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി മര്യാദക്ക് ജീവിക്കാന്‍ അനുവദിച്ചത് കൊണ്ടല്ലേ ഇതൊക്കെ വിളിച്ചു പറയാന്‍ അയാള്‍ക്ക്‌ നാവു പൊന്തിയത്?

എത്രയോ ജീവനുകള്‍ പൊളിഞ്ഞ ബോംബെ ആക്രമണത്തിലെ ശേഷിക്കുന്ന പ്രതി കസബിനെ കോടികള്‍ ചിലവിട്ടു എത്ര നാളായി സര്‍ക്കാര്‍ സംരക്ഷിക്കുന്നു? ഇവനൊക്കെ ആയുസ്സില്‍ തീവ്രവാദം എന്തെന്ന് ചിന്തിക്കാന്‍ ഇനിയൊരു അവസരം നല്‍കാതെ കനത്ത ശിക്ഷകള്‍ ഉടനടി നല്‍കാന്‍ നമ്മുടെ നിയമ വ്യവസ്ഥിതി കര്‍ക്കശമായെങ്കില്‍ പ്രഗ്യാമാരും കസബുമാരും തടിയന്ടവിടെ നസീര്‍മാരും..എന്തിനു കാരി സതീശന്മാര്‍ പോലും വംശനാശംനേരിട്ടേനെ.

Tuesday, January 26, 2010

ഇന്ത്യന്‍ റിപ്പബ്ലിക്കിന് അറുപതു തികയുന്നു.

हिन्दवी है हम वतन है हिन्दोस्तान हमारा ॥


ലോകത്തെ ജനാധിപത്യ രാഷ്ട്രങ്ങളിലെ ഭരണ സംവിധാനങ്ങളില്‍ ഏറ്റവും ശക്തവും സുസ്ഥിരവുമായ ഇന്ത്യന്‍ റിപ്പബ്ലിക്ക് ഇന്ന് അറുപതു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഇന്ത്യക്ക് ചുറ്റോടു ചുറ്റും കണ്ണോടിച്ചാല്‍ ഭരണക്രമം തകിടം മറിഞ്ഞ രാഷ്ട്രങ്ങളെ മാത്രമേ കാണാനാവൂ. ഈ കാലയളവിനുള്ളില്‍ വന്ശക്തികള്‍ പോലും കടപുഴകുന്ന ദൃശ്യങ്ങള്‍ ലോകരാഷ്ട്രീയത്തില്‍ കാണ്മാനായി.

നമുക്ക് അഭിമാനിക്കാം .. എന്തൊക്കെ ഭീഷണികള്‍... രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും ഉണ്ടായിട്ടും വളര്‍ച്ചയുടെ പടവുകള്‍ ഓടിക്കയറുന്ന ഇന്ത്യാമഹാരാജ്യം സുശക്തമായ ഒരു ഭരണ ഘടനയുമായി ഒരു മതേതര റിപ്പബ്ലിക് ആയി ഇന്നുംനിലകൊള്ളുന്നതില്‍..

ദേശസ്നേഹം കുത്തകയായി അവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ പോലും ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇന്ത്യാക്കാരെ വേര്‍തിരിക്കുന്നു. ദേശസ്നേഹം തുളുമ്പുന്ന പ്രസ്ഥാനങ്ങള്‍ മണ്ണിന്റെ മക്കള്‍ പോലുള്ള വാദങ്ങളുമായി രാജ്യത്തെ പൌരന്മാരെ അന്യരായി കാണുന്നു. ഇത്തരം വിഘടന നീക്കങ്ങള്‍ക്ക്‌ ദേശീയ പ്രസ്ഥാനങ്ങളുടെ സംസ്ഥാന ഭരണ കര്‍ത്താക്കള്‍ പോലും മുന്‍കൈ എടുക്കുന്ന കാഴ്ച ഏതാനും ദിവസം മുന്‍പ് നാം മഹാരാഷ്ട്രയില്‍ കണ്ടു. ഇങ്ങനെ വര്‍ഗീയത, പ്രാദേശിക വാദം, തീവ്രവാദം, രാഷ്ട്രീയത്തിലെ മൂല്യശോഷണം, വിലക്കയറ്റം, എന്നിങ്ങനെ നിരവധി മുള്‍പടര്‍പ്പുകളുടെ ഇടയിലും കരുത്തോടെ പടര്‍ന്നു പന്തലിക്കുകയാണ് എന്‍റെ ഇന്ത്യ.

വികസനത്തിന്റെ പാതയില്‍ മറ്റു ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ അസൂയാര്‍ഹം ആയി കുതിക്കുന്ന രാജ്യം വളര്‍ച്ചാനിരക്കില്‍ 9.2 ശതമാനത്തിലേക്ക് കടക്കുന്നു. ശാസ്ത്ര, സാങ്കേതിക, ആണവ, ബഹിരാകാശ, പ്രതിരോധ, വൈദ്യ, തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ നാം ബഹുദൂരം മുന്നിലാണ്. പല മേഖലകളിലും വന്‍ ശക്തികള്‍ പോലും ഇന്ത്യയെ ആശ്രയിക്കുന്നു. ലോക സമ്പദ് ഘടന മൂക്ക് കുത്തിയപ്പോള്‍ പോലും അജ്ജയ്യമായി നിന്നു എന്‍റെ ഇന്ത്യ.
പഴയ പ്രതാപം പറഞ്ഞു ഊറ്റം കൊള്ളുന്ന രാജ്യങ്ങളുടെ മുന്നില്‍ ... തിളയ്ക്കുന്ന എണ്ണയിലെ കുമിളകള്‍ പോലെ ഇന്നലെ പൊട്ടിമുളച്ച, നാളെ ഉണ്ടാവില്ലാത്ത രാജ്യങ്ങളുടെ മുന്നില്‍.... ന്റെ ഉപ്പാപ്പയുടെ പ്രൌഡി വിളംബരം ചെയ്യുന്ന രാജ്യമായി തല ഉയര്‍ത്തി പിടിക്കുന്നു എന്‍റെ ഇന്ത്യ.

തിളങ്ങുന്ന ഇന്ത്യയിലെ ഒരു പൌരനായതില്‍ ഞാനും അഭിമാനം കൊള്ളുന്നു.

सारे जहाँ से अच्छा हिन्दोस्तान हमारा

Monday, January 25, 2010

വാര്‍ത്താശകലം : 24 ജനുവരി 2009

വളരെ ശ്രദ്ധേയമായ മൂന്നു പ്രസ്താവനകള്‍ ആണ് ഇന്ന് കേട്ട വാര്‍ത്തകളില്‍ വളരെ ചിന്തനീയമായി തോന്നുന്നത്.

ഒന്ന് : വൈദികരും ബ്ലോഗിങ് പോലുള്ള ആധുനിക വിവരസാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന് പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍. വളരെ ശക്തവും സുതാര്യവുമായ മാധ്യമങ്ങളെ ഉപയോഗിക്കുവാനുള്ള നല്ലൊരു ആഹ്വാനം. പറയുവാനുള്ളത് ലോകത്തോട്‌ തുറന്നു പറയട്ടെ.. എഴുതുവാനുള്ളത് മറയില്ലാതെ തുറന്നു എഴുതട്ടെ...

രണ്ട് : കേരളത്തില്‍ നിന്നുള്ള സഹമന്ത്രിമാര്‍ക്ക് കേന്ദ്രത്തില്‍ പണി ഒന്നുമില്ല എന്ന് കേരള മുഖ്യമന്ത്രി വീ എസ് അച്ചുതാനന്ദന്‍. കേന്ദ്ര വിദേശ കാര്യമന്ത്രി എസ് എം കൃഷ്ണയുടെ വായില്‍ നിന്നും ഇതേ പ്രസ്താവന ഞാന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

മൂന്ന് : ദേശാഭിമാനിയടക്കമുള്ള പത്രങ്ങള്‍ക്ക് തൂക്കി വില്കാന്‍ മാത്രമുള്ള നിലവാരമേ ഉള്ളൂ എന്ന് ഇടതുപക്ഷ ചിന്തകന്‍ പീ ഗോവിന്ദപ്പിള്ള. ഇരുപതും ഇരുപത്തി നാലും പേജുള്ള മലയാള പത്രങ്ങള്‍ സെന്‍സേഷനല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പോകുമ്പോള്‍ കാര്യമാത്ര പ്രസക്തമായ വാര്‍ത്തകള്‍ ഒന്ന്..ഒന്നര പേജില്‍ ഒതുങ്ങുന്നു. നാര്‍ക്കോ സീഡീ, പോള്‍ വധം എന്നിങ്ങനെ ഉള്ള വിഷയങ്ങള്‍ കൊണ്ട് കോളങ്ങള്‍ നിറക്കാന്‍ മലയാളത്തിലെ എല്ലാ പത്രങ്ങളും... മാധ്യമങ്ങളും ശ്രമിച്ചു എന്നത് വസ്തുതയാണ്. പത്രങ്ങളെ മാത്രം എന്തിനു അടച്ചു ആക്ഷേപിക്കണം.. വാര്‍ത്തകള്‍ ആഘോഷമാക്കുന്ന ചാനലുകളുടെ യുഗമല്ലേ.. പക്ഷെ ഈ ആഘോഷങ്ങളുടെ ഇടയില്‍ സംഭവിച്ചു പോകുന്ന നല്ല കാര്യങ്ങളും അന്ഗീകരിച്ചേ പറ്റൂ... പതിനേഴു വര്‍ഷമായി കെടാതെ നില്‍കുന്ന അഭയ കേസും എസ് കത്തിയില്‍ കുടുങ്ങിയ കേരള പോലീസും നാഴികക്ക് നാല്പതു വട്ടം വാക്ക് മാറി മുഖം നഷ്ടപ്പെട്ട കിങ്ങിണിയും ഈ മാധ്യമങ്ങളുടെ ഇരകള്‍ തന്നെ...

Sunday, January 24, 2010

പരാജയമടയുന്ന പാക്കിസ്ഥാന്‍

23 ജനുവരി 2010
ബോംബെയില്‍ നടന്നതുമാതിരി ഒരാക്രമണം ഇന്ത്യയില്‍ ഉണ്ടാവുന്നത് തടയാനാവില്ലെന്ന് ഇന്ന് പാകിസ്താന്‍ അമേരിക്കയെ അറിയിച്ചു. അത് പോലെയുള്ള നിരവധി ആക്രമണങ്ങള്‍ ദിവസേന പാക്കിസ്ഥാന്‍ നഗരങ്ങളെ ചുട്ടുകരിക്കുമ്പോള്‍ ഇന്ത്യക്ക് എതിരെയുള്ള നീക്കങ്ങള്‍ തടയാന്‍ തങ്ങള്‍ക്കു ആവില്ലെന്നാണ് പാക്കിസ്ഥാന്‍ പറഞ്ഞത്. അതെ പോലെ ഇന്നത്തെ പത്രങ്ങള്‍ തന്നെ റിപ്പോര്‍ട്ട്‌ ചെയ്യുന്ന മറ്റു ചില വാര്‍ത്തകള്‍ കൂടെ ഇതോടൊപ്പം കൂട്ടി വായിക്കേണ്ടാതായി വരുന്നു. ഇന്ത്യാ പാകിസ്താന്‍ അതിര്‍ത്തി ലംഘിച്ചു വേലി മുറിച്ച നടപടി കാശ്മീരില്‍ ഭീതി പടര്‍ത്തിയിരിക്കുന്നു. അതോടൊപ്പം തന്നെ തങ്ങളുടെ സേനാ വിന്യാസങ്ങളുടെ ഭാഗമായി അടുത്ത ആറു മാസത്തേക്ക് താലിബാനെ ചെറുക്കുന്നതില്‍ നിന്ന് പാക്ക് സൈന്യം പിന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്തു.

ഒരു ഭാഗത്ത്‌ തങ്ങളുടെ കഴിവില്ലായ്മ അന്ഗീകരിക്കുകയും മറുഭാഗത്ത്‌ തീവ്രവാദത്തിനു അനുകൂലമായ നിലപാടെടുക്കുകയും ... പാകിസ്ഥാനെ വാണിജ്യ ഭൂപടത്തില്‍ എഴുപതു ശതമാനം പങ്കു വഹിക്കുന്ന കറാച്ചി തുടരെ തുടരെയുള്ള ആക്രമണങ്ങളില്‍ ചാമ്പലാവുന്നത് പാക്കിസ്ഥാന്റെ സാമ്പത്തിക നിലയെ തന്നെ സാരമായി ബാധിക്കുന്ന നിലയിലേക്കാണ് കരുക്കള്‍ നീക്കുക. ഇന്ത്യാ വിരുദ്ധ വികാരം കൊണ്ട് മാത്രം വളര്‍ന്ന പാകിസ്താന്‍ ഒരു പരാജയപ്പെട്ട രാഷ്ട്രമായി അതിവേഗം മാറുന്നത് ദക്ഷിണ ഏഷ്യയെ തന്നെ അസ്ഥിരപ്പെടുത്തുന്നു.

അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അധിനിവേശ കാലയളവില്‍ റഷ്യക്ക് എതിരെ ആയുധങ്ങള്‍ നല്‍കി അമേരിക്ക വളര്‍ത്തിയ താലിബാന്‍ ഇന്ന് അവര്‍ക്ക് തന്നെ വിനയാവുന്നു. അന്ന് അതിനായി നല്‍കിയ അമേരിക്കന്‍ സഹായം അടിച്ചുമാറ്റിയ പാക്ക് മേധാവികളും ഇന്ന് താലിബാന്‍ ഭൂതത്തിന്റെ കരാള ഹസ്തങ്ങളില്‍ പെട്ട് ശ്വാസം മുട്ടുന്നു. താലിബാന്‍ വഴിയുള്ളതും അല്ലാത്തതുമായ തീവ്ര വാദം നിയന്ത്രിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ട പാക്ക് സര്‍ക്കാര്‍ ആത്മാര്‍ഥതയുടെ കണിക എങ്കിലും ഉണ്ടെങ്കില്‍ തീവ്ര വാദികള്‍ക്ക് തങ്ങള്‍ നല്‍കുന്ന സംരക്ഷണം അവസാനിപ്പിച്ചു കൊണ്ട് ഒരു തിരുത്തലിനു തുടക്കമിടെണ്ടിയിരിക്കുന്നു.

പ്രശ്നപരിഹാരം വൈകാന്‍ നോക്കിയിരിക്കുന്ന കഴുകന്‍ പാക്കിസ്ഥാനില്‍ മറ്റൊരു ഇറാക്കോ, അഫ്ഗാനിസ്ഥാനോ പ്രതീക്ഷിക്കുന്നുണ്ടാവാം.. പാകിസ്താന്‍ ഭരണ കര്‍ത്താക്കളുടെ നീക്കങ്ങള്‍ നോക്കുമ്പോള്‍ അങ്ങനെയൊരു ശ്മശാനം പാകിസ്ഥാനില്‍ സമീപ ഭാവിയില്‍ പ്രതീക്ഷിക്കുന്നതില്‍തെറ്റില്ല.

Monday, January 18, 2010

ഇന്ത്യയുടെ മാറിടം പിളര്‍ക്കാന്‍ ഇന്ത്യന്‍ കൈകള്‍.

പിറന്ന മണ്ണിനെ സ്നേഹിക്കാന്‍ പഠിക്കാത്ത മനുഷ്യരാണ് നാടിന്റെ ശാപം... പിറന്ന വയറിനെയും, പിറന്നമണ്ണിനെയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന ഒരു സംസ്കാരം നമ്മുടെ നാട്ടില്‍ നിന്ന് അന്യംനില്‍ക്കുന്നുവോ?ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ചോര ചിന്തുന്നത്‌ ഇന്ത്യാക്കാര്‍ തന്നെയല്ലേ... സ്വന്തം മാതൃരാജ്യത്തെ ക്ഷുദ്രശക്തികളുടെ പ്രലോഭനങ്ങള്‍ക്ക് വേണ്ടി വഞ്ചിക്കുന്ന യൂദാസുമാര്‍...

എന്ത് ചെയ്താലും ശിക്ഷ ഉണ്ടായി വരണമെങ്കില്‍ പതിറ്റാണ്ടുകള്‍ വേണ്ടി വരുമെന്ന് തെളിയിക്കുന്ന എത്രയോകേസുകള്‍... രാജീവ്..മാലെഗാവ്, ബോംബെ...എത്രയോ കേസുകളിലെ പ്രതികളെ കോടതി മുറികളുടെസംരക്ഷണത്തില്‍ കഴിയുന്നു.. നീതി വൈകുന്നത് നീതി നിഷേധിക്കല്‍ ആണെന്ന തത്വത്തിനു ഒരു വിലയുമില്ലാത്തനാട്ടില്‍ നീതി വൈകലിന്റെ മറവില്‍ എത്രയോ പ്രതികള്‍ രക്ഷപെടുന്നു.. തെറ്റ് ചെയ്തവന്‍ അങ്ങേയറ്റത്തെശിക്ഷ വൈകാതെ ലഭിക്കുമെന്ന ഉറപ്പുണ്ടെങ്കില്‍ ഇതില്‍ എത്ര തെറ്റുകള്‍ സംഭവിക്കുമായിരുന്നു.... എത്രതെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുമായിരുന്നു... പിടിക്കപ്പെട്ട പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ മനുഷ്യാവകാശവുംസ്വീകരണം കൊടുക്കാന്‍ വിപ്ലവകാരികളും...ഫൂ...

ബോംബെ കലാപത്തിനു ബാക്കി വന്ന ഏക പ്രതി കസാബ് പറയുന്നു താജില്‍ കൂടെ കയറിയവര്‍ ഒക്കെയുംഇന്ത്യാക്കാര്‍ തന്നെ ആയിരുന്നുവെന്നു... ഇന്ത്യയുടെ മാറിടം പിളര്‍ക്കാന്‍ ഇന്ത്യന്‍ കൈകള്‍... ഇത് ഇന്നുംഇന്നലെയും ആരംഭിച്ചതോ... ഇന്ത്യ വെട്ടി മുറിച്ചു മൂന്നു കഷണമാക്കാന്‍ ചുക്കാന്‍ പിടിച്ചതും സ്വാതന്ത്ര്യലബ്ധിയുടെ സകല മിടുക്കും അവകാശപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും അതിന്റെ ആചാര്യന്മാരും... രാഷ്ട്ര പിതാവിന്റെ നെഞ്ചു പിളര്‍ത്തിയ വേദി പൊട്ടിച്ചതും രാഷ്ട്ര സ്നേഹം അവകാശപ്പെടുന്ന ഒരുപ്രസ്ഥാനത്തിന്റെ വക്താവും...

എല്ലാ മതങ്ങളെയും കൈ നീട്ടി സ്വീകരിച്ച ഭാരതാംബയുടെ മക്കള്‍ തമ്മില്‍ തല്ലി ചാകുന്നതും മതങ്ങളുടെ പേരില്‍... ഏതു മതക്കാരനായാലും എന്റെ മണ്ണില്‍ പിറന്നവന്‍ എന്നെ പോലെ തന്നെ ഒരു ഭാരതീയന്‍ ആണെന്ന അവബോധംനമ്മുടെ മനസ്സുകളില്‍ നിറയ്ക്കാന്‍ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. എന്റെ നാട് കത്തുന്നത് കാണാന്‍, എന്റെ നാട്ടില്‍ ചോര ചിന്തപ്പെടുന്നത് കാണാന്‍.... എന്റെ നാട് പൊട്ടുന്നത് കാണാന്‍... എന്റെ മനസ്സ് ഇത്രയുംകഠിനമാവുന്നുവോ???

രാജ്യസ്നേഹം എന്നാല്‍ ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും മറ്റു പ്രാദേശിക സങ്കുചിതചിന്താഗതികളുടെയും മുകളില്‍ കാണാന്‍ പാകമാകും വിധം നമ്മുടെ തത്വ ശാസ്ത്രങ്ങള്‍ ഉടച്ചുവാര്‍ക്കപ്പെടെണ്ടിയിരിക്കുന്നു.. നമ്മുടെ സിലബസുകള്‍ രാജ്യസ്നേഹം വളര്‍ത്താന്‍ ഉതകുന്നില്ലെങ്കില്‍അവയൊക്കെയും വ്യര്‍ത്ഥം.. എന്റെ മണ്ണില്‍ പിറന്ന എന്റെ അയല്‍കാരനെ എന്നെപോലെ തന്നെ ഭാരതീയനായികാണാന്‍ സാധിക്കാതെ നിറഭേടങ്ങലോടെ കാണുന്ന ഞാന്‍ അന്ധന്‍...

എത്രയോ രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവരില്‍ പോലും രാജ്യ സ്നേഹം വളര്‍ത്തുന്ന കാഴ്ചകള്‍നമ്മുടെ കണ്മുന്‍പില്‍ കാണാനാവും... അവരുടെ രാജ്യ പതാകകളും ചിത്രങ്ങളും ആലേഖനം ചെയ്ത ദൃശ്യങ്ങള്‍അഭിമാന പൂര്‍വ്വം പ്രദര്‍ശിപ്പിക്കുന്ന "വരത്തരുടെ" സ്നേഹം പോലും ഒരു ഇന്ത്യാക്കാരന്‍ ഇന്ത്യയോടുകാണിക്കുന്നില്ല എന്നത് നഗ്നമായ യാഥാര്‍ത്ഥ്യം മാത്രം.


ഇപ്പോള്‍ കാനഡ, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങള്‍ ആ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്നതും അവിടെ വസിക്കാനായി കുടിയേറിയവര്‍ പോലും ഈ പ്രചരണങ്ങളില്‍ അഭിമാനപൂര്‍വം പകെടുക്കുന്നതും ആ രാജ്യത്തെ പറ്റി പുകഴ്ത്തി പറയേണ്ടവ ആണ്.. അതെ സമയം വിഘടന ആശയങ്ങള്‍ പുലര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ രാജ്യം ചചിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്നു... മരാട്ടിയും , തെലുങ്കനും സിക്കുകാരനും കാഷ്മീരിയും മറ്റു ഇന്ത്യാക്കാരോട് വ്യത്യസ്തരല്ല എന്ന അവബോധം എല്ലാ ഇന്ത്യാക്കാരന്റെയും രക്തത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ട ഉല്‍ബോധനം നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെയും പൊതു പ്രചാരനങ്ങളിലൂടെയും നടത്തേണ്ടത് വളരെ ആവശ്യമാണ്‌...


സഹോദരനെ വെറുക്കാനായി മാത്രം ഖദര്‍ ധരിച്ചും കാവി കൊടി ഉയര്‍ത്തിയും കപട രാജ്യസ്നേഹം കാട്ടാനായിമാത്രം സാമൂഹ്യ വനവല്‍ക്കരണത്തിന് ഇറങ്ങിയ രാഷ്ട്രീയ വാനരന്മാര്‍ രാജ്യത്തെ ചുട്ടു മുടിക്കാന്‍ വാലില്‍തീയുമായി തലങ്ങും വിലങ്ങും പായുമ്പോള്‍ എന്ന് നാട്നന്നാവും?

"മഹാരാഷ്ട്രയില്‍ ടാക്‌സി ഡ്രൈവറാകാന്‍ പതിനഞ്ചുവര്‍ഷമായി സ്ഥിരമായി താമസിക്കുന്നു എന്ന്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും മറാഠിഭാഷ സംസാരിക്കാനും എഴുതാനും അറിയണമെന്നുമുള്ള നിയമം നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു."

ശിവസേനയുടെ മറാത്ത വാദത്തിന്റെ മറ്റൊരു മുഖം... മുംബൈ ഭാരതത്തിന്റെയാകെ വാണിജ്യ സിരാകേന്ദ്രമാണ്.. ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ എല്ലാ ഭാഗത്ത്‌ നിന്നുമുള്ള ആളുകള്‍ വന്നു പോകുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവര്‍ത്തന മണ്ഡലം. വിവിധ ദേശക്കാരെ സേവിക്കാന്‍ മറാട്ടി ഭാഷ നിര്‍ബന്ധം ആവേണ്ടതിന്റെ യുക്തിയാണ് മനസ്സിലാക്കാനാവാതത്... ഹിന്ദിയും ഇന്ഗ്ലിഷും അറിയാവുന്നവരെ ഈ മേഖലയിലേക്ക് കൊണ്ട് വരുന്നതിനെ പ്രോത്സാഹിപ്പിചിരുന്നെങ്കില്‍ എന്ത് നന്നായേനെ... മുംബൈ താജില്‍ ആക്രമണം നടന്നപ്പോള്‍ നൊന്തത്‌ മാറാട്ടികള്‍ മാത്രമല്ല... ഭാരതം മുഴുവന്‍ വേദനയോടെ കാതോര്‍ത്ത നിമിഷങ്ങള്‍ ആയിരുന്നു അവ. അവിടെ തീവ്ര വാദികളെ ചെറുത്തു തോല്പിക്കാന്‍ ജീവത്യാഗം ചെയ്തത് മറാട്ടി മാത്രം അറിയാവുന്നവര്‍ ആയിരുന്നില്ല...

ഒരു ഇന്ത്യാക്കാരന് ഇന്ത്യയില്‍ ജോലി ചെയ്യാനുള്ള മൌലിക അവകാശത്തിന്‍ മേല്‍ ഉള്ള ചവാന്റെ കൈ കടത്തല്‍ ചവറ്റു കുട്ടയില്‍ തല്ലാന്‍ ഉള്ള ആര്‍ജ്ജവം കാണിക്കാന്‍ ഇന്ത്യയുടെ നിയമ വ്യവസ്ഥ മുന്‍കൈഎടുക്കണം.