Tuesday, June 3, 2008

വഴി മുട്ടുന്ന കേരളം; വീണ വായിക്കുന്ന മാധ്യമങ്ങള്‍

(source: keraleeyan)
കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെന്തൊക്കെയാണ്? താഴെ പറയുന്നവയാണെന്ന് എനിക്ക് തോന്നുന്നു.

1) വര്‍ദ്ധിക്കുന്ന രോഗാതുരതയും തകരുന്ന പൊതുജനാരോഗ്യസംവിധാനങ്ങളും; ഏറ്റവും അവസാനത്തെ കണക്കനുസ്സരിച്ച് പകര്‍ച്ചപ്പനിയും, ചിക്കന്‍ഗുനിയയും ബാധിച്ചവര്‍ ആകെ ജനസംഖ്യയുടെ 75% വരും. ഉത്പാദനക്ഷമതയിലുണ്ടായ ഭീമമായ കുറവ്. പലരും പട്ടിണിയെ അഭിമുഖീകരിക്കുന്ന അവസ്ഥ.

2) വര്‍ദ്ധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങളും വ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങളും. കേരളം മാലിന്യക്കൂമ്പാരമായി മാറുന്ന അവസ്ഥ. ശുദ്ധജല ലഭ്യത 17% ശതമാനം ജനങ്ങള്‍ക്ക് മാത്രം. കീടനാശിനികള്‍ മണ്ണിനെയും മനുഷ്യനെയും ഗ്രസിച്ചു കഴിഞ്ഞു. മാലിന്യ നിക്ഷേപവും, മണലെടുപ്പും മൂലം നദികള്‍ ഇനി വീണ്ടെടുക്കാനാവാത്ത അവസ്ഥ. ആഗോള താപന ഫലമായി തീരപ്രദേശങ്ങള്‍ കടലെടുക്കുന്നു.

3) ഏറ്റവും അനുകൂലമായ മനുഷ്യവിഭവശേഷിയെ പ്രയോജനപ്പെടുത്താനാവാത്ത അവസ്ഥ. ജനസംഖ്യാ കണക്കുകളനുസരിച്ച് 65% ജനങ്ങള്‍ 20-60 പ്രായപരിധിയിലുള്ള കേരളത്തില്‍ ലഭ്യമായ മനുഷ്യശേഷിയുടെ 35-40% മാത്രമേ പ്രയോജനപ്പെടുത്താനാവുന്നുള്ളൂ. തത്ഫലമായുണ്ടാകുന്ന ദരിദ്രതയും, ജി.ഡി.പിയുലുണ്ടാകുന്ന കുറവും. കേരളത്തിന്റെ ജി.ഡി.പി $25ബി. ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. താരതമ്യപ്പെടുത്താന്‍ കഴിയുന്ന സാമ്പത്തിക മേഖലകളുടെ വരുമാനത്തിന്റെ അഞ്ചിലൊന്ന്. തത്ഫലമായി നികുതി വരുമാനത്തിലുണ്ടാകുന്ന ഗണ്യമായ കുറവ് സംസ്ഥാനത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. നേട്ടങ്ങള്‍ നിലനിര്‍ത്താനും, പുതിയ പദ്ധതികള്‍ നടപ്പിലാക്കാനും പണമില്ലാത്ത അവസ്ഥ.

4) കുത്തഴിഞ്ഞ വിദ്യാഭ്യാസ രംഗം. ഹയര്‍ സെക്കണ്ടറി വരെയെങ്കിലും സാര്‍വ്വത്രികവും സൌജന്യവുമായ വിദ്യാഭ്യാസം നല്‍കാന്‍ സംസ്ഥാനത്തിന് കഴിയുന്നില്ല. 10/12 പാസാകുന്നവരും അല്ലാത്തവരുമായ വിദ്യാര്‍ഥികളെ തൊഴിലെടുക്കാന്‍ പ്രാപ്തരാക്കാനുള്ള അവസരങ്ങള്‍ ഇല്ലായ്മ. അടിമുടി കച്ചവടമാക്കി മാറ്റിയ സ്വാശ്രയ വിദ്യാഭ്യാസ രംഗം. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളുടെ അഭാവം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തയ്യാറായി ഇറങ്ങുന്ന പള്ളിയും, പട്ടക്കാരും, പല നിറത്തിലുള്ള ഉടുപ്പുകളിട്ട കച്ചവടക്കാരും.

5) വളരുന്ന മൌലിക വാദം. സമൂഹത്തില്‍ നിന്ന് പിന്‌വലിയുന്ന ജനങ്ങള്‍ ആള്‍ദൈവങ്ങങ്ങളെ പൂജിച്ച് തൃപ്തിയടയുന്നു. പല തരത്തിലുള്ള ന്യൂനപക്ഷ, ഭൂരിപക്ഷ, സാമുദായിക വാദങ്ങള്‍ ജനാധിപത്യത്തെ റദ്ദാക്കുന്ന അവസ്ഥ..

6) ആ‍ഗോളവല്‍ക്കരണ ശക്തികളുമായി സമരസപ്പെടാനാകാതെ പ്രാന്തവത്കരിക്കപ്പെടുന്ന സംസ്കാരവും മനുഷ്യരും. ആഗോളവല്‍ക്കരണ, പ്രാദേശിക വല്‍ക്കരണ സാധ്യതകള്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷം പേര്‍ക്കും പ്രയോജനപ്രദമായി മാറ്റാന്‍ കഴിയുന്ന സമീകൃത സമീപനങ്ങളുടെ അഭാവം.

എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഇവയൊന്നും പ്രസക്തമായ വിഷയങ്ങളല്ല. സ്വന്തം ഭരണ പരാജയം മറക്കാന്‍ മാധ്യമങ്ങളെ കൂട്ടു പിടിക്കുന്ന ഒരു മുഖ്യനെയും, അയാളെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തുന്ന സ്വന്തം പാര്‍ട്ടിക്കാരുടെയും അവര്‍ ഒന്നൊന്നായി നിരത്തി വിടുന്ന അപവാദ വ്യവസായത്തിന്റെയും പങ്കു പറ്റി സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള തീവ്ര പരിപാടിയിലാണവര്‍. ഇവിടെ റിപ്പോര്‍ട്ടിങ്ങിന് പ്രസക്തിയില്ല. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വാര്‍ത്ത കിട്ടിയില്ലെങ്കില്‍, അത് സ്വന്തമായി ഉണ്ടാക്കി പത്രത്തില്‍ പ്ലാന്റ് ചെയ്യാന്‍ എല്ലാ ദിവസവും ശ്രദ്ധിക്കുന്ന മാധ്യമങ്ങളുടെ നാട്. ജനകീയ പ്രശ്നങ്ങളില്‍ വഴി മുട്ടുമ്പോള്‍ ഒരു അവതാര പുരുഷനെയോ ആള്‍ദൈവത്തെയോ മുഖ്യമന്ത്രിയില്‍ ദര്‍ശിച്ച് തൃപ്തിയടയാന്‍ ജനങ്ങളെ പഠിപ്പിക്കുന്ന തിരക്കിലാണിവര്‍. മുഖ്യമന്ത്രിയാകട്ടെ സ്വന്തം പ്രതിച്ഛായയുടെ തടവറയിലും. സമരം ചെയ്തവനെ ഭരണം ഏല്‍പ്പിച്ച ജനത്തിനെ തിരിച്ച് സമരം ചെയ്ത് കൊഞ്ഞനം കുത്തുന്ന നേതാവ്. കേരളത്തെ ഈ സുപ്രധാന ഘട്ടത്തില്‍ നയിക്കാനുള്ള ഉള്‍ക്കാഴ്ചയോ, ശേഷിയോ ഇല്ലാത്ത മുഖ്യന്റെ പ്രധാന ഭരണ നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്ന മൂന്നാര്‍ ദൌത്യത്തെക്കുറിച്ച് ഒരു വാക്ക്:

മൂന്നാറില്‍ സംഭവിച്ചത് ഒരു ഭരണ പരാജയമാണ്. ഒരു മുതലാളിത്ത വ്യവസ്ഥിതിയില്‍ പണമിറക്കാന്‍ സാധ്യതയുള്ള ഒരു സാഹചര്യത്തെ ജനനന്മക്കായി ഉപയോഗിക്കാന്‍ കഴിയാത്ത ഗവണ്മെന്റ്റിന്റെ അനിവാര്യമായ പരാജയം. മൂന്നാറിലെ അനുകൂലാവസ്ഥ പ്രയോജനപ്പെടുത്തി അവിടെ നിയന്ത്രിതമായി മുതല്‍മുടക്കാന്‍ അനുയോജ്യരായ നിക്ഷേപകരെ ആകര്‍ഷിച്ച് അവര്‍ക്കു വേണ്ട സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ഭരണസംവിധാനം പരാജയപ്പെട്ടപ്പോള്‍ മാഫിയകള്ക്ക് വളക്കൂറുള്ള മണ്ണായി മൂന്നാര്‍ മാറിയത് സ്വാഭാവികം. ഒന്നോ രണ്ടോ റിസോര്‍ട്ടുകള്‍ തച്ചു തകര്‍ത്തത് കൊണ്ട് അവസാനിക്കുന്ന പ്രശ്നമല്ല ഇത്. ഇനിയും കേരളം നിറയെ മൂന്നാറുകള്‍ ഉയര്‍ന്നു വരും. തച്ചു തകര്‍ക്കുന്നവന്‍ ഹീറോ; ദീര്‍ഘദര്‍ശനത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ സീറോ ആയല്ലേ മതിയാകൂ.

മാധ്യമങ്ങള്‍ സംവിധാനം ചെയ്ത് രംഗത്തവതരിപ്പിക്കുന്ന ഈ പൊറാട്ടു നാടകങ്ങള്‍ക്കും ചക്കളത്തി പോരാട്ടങ്ങള്‍ക്കുമപ്പുറത്ത് ജീവനുള്ള മനുഷ്യരുണ്ട് സാര്‍. അവര്‍ക്ക് എന്തു സ്വപ്നമാണ് ബഹുമാനപ്പെട്ട മുഖ്യനും, അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ക്കും, കുട പിടിക്കുന്ന മാധ്യമങ്ങള്‍ക്കും നല്‍കാനുള്ളത്. കേരളത്തില്‍ അഴിമതി ജി.ഡി.പി യുടെ 2% വരുമെന്ന് ചില സര്‍വ്വേകള്‍ പറയുന്നു. ഇത് മാറ്റാന്‍ ചക്കളത്തി പോരാട്ടങ്ങള്‍ പോരാ. അഴിമതി സംവിധാനത്തിന്റെ പോരായ്മകളുടെ പരിണത ഫലമാണ്. സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നത് വഴി അഴിമതിയുടെ തോത് ഗണ്യമായി കുറക്കാന്‍ കഴിയുമെന്ന് പല രാജ്യങ്ങളുടെയും അനുഭവങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ അഴിമതിക്ക് വാചാടോപം പരിഹാരമല്ല. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും നീറുന്ന പ്രശ്നവുമല്ല അത്.

ആത്മാര്‍ഥതയും, ഉള്‍ക്കാഴ്ചയുമുള്ള നേതാക്കളും, പൌരബോധമുള്ള ജനങ്ങളും ഉള്‍ച്ചേരുമ്പോഴാണ് ജനാധിപത്യം ഫലപ്രദമാകുന്നത്. മാധ്യമങ്ങളുടെ പ്രോപ്പഗാണ്ടയില്‍ മയങ്ങുന്ന ജനങ്ങള്‍ തങ്ങളുടെ ചിന്താശേഷി മാധ്യമമാഫിയകള്‍ക്ക് പണയം വക്കുന്നു. എന്നിട്ട് ആള്‍ദൈവത്തിന്റെ വരവും കാത്തിരിക്കുന്നു.

പൊതുജനാരോഗ്യ വകുപ്പിന്‍റെ കെടുകാര്യസ്തത കൊണ്ടു കോടികള്‍ പാഴായി. പണികളും പുതിയ രോഗങ്ങളും ജനത്തെ കാര്‍ന്നു തിന്നുന്നു.. ശ്രീമതിമാര്‍ക്കും ശ്രീമാന്മാര്‍ക്കും വീ ഐ പീ കളിക്കാന്‍ അല്ലാതെ ജനങ്ങള്ക്ക് വേണ്ടി പ്രവര്‍ത്തികാന്‍ സമയം എവിടെ? കേരളത്തില്‍ സര്‍കാരുകള്‍ക്ക് എലിപ്പനി, ചിക്കന്‍ ഗുനിയ, തുടങ്ങിയ ദുരിതാശ്വാസത്തിനു മുടക്കേണ്ടി വരുന്ന തുകയുടെ ഒരു പങ്കു ഉപയോഗിച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയാല്‍ ഏറ്റവും കുറഞ്ഞത് ബീ പീ എല്‍ വിഭാഗത്തില്‍ പെടുന്നവര്‍കെങ്കിലും സൌജന്യ ചികിത്സ ലഭ്യമാക്കാം.മണല്‍ വാരലുകളും എന്ടോസള്‍ഫാനും മഴവെള്ള സംരക്ഷണവും മാധ്യമങ്ങള്‍ പരിഗണിച്ചില്ല എന്നല്ല... സ്റ്റാര്‍ സിംഗറിനേക്കാളും പാര്‍ട്ടി സമ്മേളനങ്ങളെകാളും, സ്വാമിമാരെ കാളും, ഇത്തരം ബോധവല്‍കരനങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കാരുണ്ടോ ? ഒരിക്കലും മാധ്യമങ്ങളും രാഷ്ട്രീയക്കാരും ജനങ്ങളും ഇത്തരം വിഷയങ്ങള്‍ ഗൌരവമായി കാണുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.. കരിമണല്‍ ഖനനത്തിനെതിരെ ശബ്ദിച്ച നേതാവിനെ ഇപ്പോള്‍ സ്വന്തം പാര്ട്ടികാര്‍ക്ക് പോലും കണ്ടു കൂടാ.

നമ്മുടെ മനുഷ്യ വിഭവ ശേഷി നാം ശരിയായി ഉപയോഗിക്കാറുണ്ടോ? കേട്ടിട്ടുണ്ട്...മലയാളി കേരളത്തിന് പുറത്തു മാത്രമെ അധ്വാനിക്കാറുള്ളൂ എന്ന്.. കേരളത്തിന് പുറത്ത് ദിവസേന എട്ടു മുതല്‍ പതിനാറു മണിക്കൂര്‍ വരെ ഒരു പരാതിയും കൊടികളും ഇല്ലാതെ മലയാളി അധ്വാനിക്കും.. കേരളത്തില്‍ 10 നും 5 നും ഇടയില്‍, സമരമില്ലെങ്കില്‍ , ഹര്‍ത്താല്‍ ഇല്ലെങ്കില്‍, പഞ്ചിംഗ് ഇല്ലെങ്കില്‍ മാത്രം.. മലയാളി കുറഞ്ഞത് 48 മണിക്കൂര്‍ ഒരാഴ്ച ആത്മാര്‍തമായി പണിതാല്‍ കേരളം സാക്ഷാല്‍ ദൈവത്തിന്റെ സ്വന്തം നാടായി മാറും..പക്ഷെ അതിന് കാക്ക മലര്‍ന്നു പറക്കണം.

വിദ്യാഭ്യാസ രംഗത്ത് പലരെയും മര്യാദ പഠിപ്പിക്കാനായി കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന അഭിനവ മുണ്ടശ്ശേരി മാഷും അദ്ധേഹത്തിന്റെ പാര്‍ടിയും. വിമോചനമെന്നും ന്യൂനപക്ഷമെന്നും ഉമ്മാക്കി കാട്ടി പേടിപ്പിക്കാന്‍ ശ്രമിക്കുന്ന സമുദായങ്ങളും.. ആര് പഠിച്ചാലും ഇല്ലെങ്കിലും ദീപസ്തംഭം മഹാശ്ചാര്യം ..നമുക്കും കിട്ടണം പണം...

സച്ചാറും സംവരണങ്ങളും സ്വാമിമാരും സ്വാമിനിമാരും ധ്യാനകേന്ദ്രങ്ങളും രോഗശാന്തികളും തന്നെ മലയാളിക്ക് അഭയം.. എന്നിട്ടോ പാവപ്പെട്ടവന് എവിടെ സംവരണം? കള്ളു കച്ചവടക്കാരന്റെ സംവരണം കഴിഞ്ഞല്ലേ കഞ്ഞി കുടിക്കാനില്ലാത്തവന്റെ കാര്യം.

മലയാളം പത്രം വായിക്കാനെടുതാല്‍, ടീവീ ഓണ്‍ ചെയ്‌താല്‍, ഓരോ സെന്‍സേഷണല്‍ വാര്‍ത്തകള്‍ ലൈവ് ആയി ആഘോഷിക്കുന്നുണ്ടാവും..സ്വാമി അജ്ഞാത കേന്ദ്രത്തില്‍ നിന്നും... മലയാളി പന്ത് കളിച്ചിട്ടു അടി ഇരന്നു വാങ്ങിക്കുന്നത്, പാര്‍ട്ടി സമ്മേളനത്തിന്റെ ലൈവ് ടെലികാസ്റ്റ്‌, അത് കഴിഞ്ഞുള്ള ഉഷ ഉതുപ്പിന്റെ ഗാനമേള, മന്ത്രിമാരുടെയും തന്ത്രിമാരുടെയും കോമഡി ഷോ, ....ആനന്ദ ലബ്ദിക്ക് ഇനിയെന്തു വേണം..

IPL crictainment മാതിരി newstainment നടത്തി തകര്‍ക്കുയ്കായല്ലേ നമ്മടെ മാധ്യമങ്ങള്‍..എന്നാല്‍ കേരളത്തിന്റെ ശരിയായ നേട്ടങ്ങള്‍ക്ക്‌ വേണ്ടി, ഉന്നമനത്തിനു വേണ്ടി, രാഷ്ട്രീയ, നിറ ഭേദങ്ങള്‍ ഇല്ലാതെ ശബ്ദിക്കാന്‍ എത്ര മാധ്യമങ്ങള്‍ ഉണ്ട്? കായംകുളം കൊച്ചുണ്ണിയോ, സ്വാമി അയ്യപ്പനോ, വേളാങ്കണ്ണി മാതാവോ, ദിവസേന പ്രക്ഷേപണം നടത്തിയാല്‍ നേര്‍ച്ച തീരുമോ?

ഇതാ ഒരു തട്ടു പൊളിപ്പന്‍ നാടകം മൂന്നാറില്‍ നടത്തിയതിന്റെ വാര്‍ഷികം ആയി.. അന്ന് നമ്മുടെ നേതാക്കന്മാരും ഉദ്യോഗസ്ഥരും ഭംഗിയായി അഭിനയിച്ചു... മാധ്യമങ്ങള്‍ അര്‍മാദിച്ചു... ഈ വാര്‍ഷികത്തില്‍ കൊയ്യാനാവാതെ അരി കിട്ടാതെ വലയുന്ന പാവങ്ങളുടെ മേല്‍ ജെസീബീ കയറ്റി കളിക്കുന്ന രാഷ്ട്രീയക്കാരും..

ചൈനയില്‍ പതിനായിരങ്ങള്‍ ഭൂമികുലുക്കത്തില്‍ പെട്ടു ജീവന്‍ വെടിഞ്ഞു... മ്യാന്മാറില്‍ 65000 മുതല്‍ ഒരു ലക്ഷം വരെ ആളുകളാണ് ചുഴലി കാറ്റിന്റെ കെടുതികളില്‍ പെട്ടു മരണമടഞ്ഞത്... ജൈപൂരില്‍ കൂട്ട സ്ഫോടനങ്ങള്‍... ക്രൂഡ് ഓയിലിന്റെ വില ബാരലിനു 126 ഡോളര്‍ കവിഞ്ഞു, 200 ഡോളര്‍ കവിയുമെന്നു ഗോള്‍ഡ് മാന്‍ സാക്സിന്റെ വിലയിരുത്തല്‍... പട്ടിണിയും വിലക്കയറ്റവും ആസന്നം...ഇങ്ങന്നെ എന്തെല്ലാം വളരെ ഗുരുതരമായ സംഭവ വികാസങ്ങള്‍ മുന്നിലുള്ളപ്പോള്‍ നമ്മുടെ മാധ്യമങ്ങളുടെ പ്രധാന വാര്ത്ത...ഒരു പൂച്ച സന്ന്യാസിയുടെ ലീലാ വിലാസങ്ങള്‍... എന്നെ തല്ലെണ്ടാ അമ്മാവാ... ഞാന്‍ നന്നാവില്ലാ...

കേരളം ഒരു തിരിച്ചുപോക്കിലാണ്.

എല്ലാ അന്ധവിശ്വാസങ്ങളും,അനാചാരങ്ങളും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുന്നു.ശാസ്ത്രീയവീക്ഷണം വളര്‍ത്തേണ്ടത് പൌരന്റെ മൌലികകടമയായി ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കിലും അശാസ്ത്രീയധാരണകളും, ശാസ്ത്രത്തിന്റെ ലേബലില്‍ ശാസ്ത്രാഭാസങ്ങളും ശക്തമായി പ്രചരിപ്പിക്കപ്പെടുകയാണ്. അക്കാദമികസമൂഹം മൌനം പാലിക്കുന്നു.. പുരോഗമനപ്രസ്ഥാനങ്ങള്‍ വെറും നോക്കുകുത്തികളായി... കലാ-സാംസ്കാരികരംഗം നിര്‍ജ്ജീവമായി....വായനശാലകള്‍ വെറും നേരമ്പോക്ക്കേന്ദ്രങ്ങളായി...പത്രങ്ങള്‍ വെറും സെന്‍സേഷനല്‍ വാര്‍ത്തകള്‍ പെരുപ്പിച്ചുകാട്ടിയും,രാഷ്ട്രീയക്കാരുടെ പ്രസ്താവനകള്‍ വെണ്ടക്കാതലക്കെട്ടുകളാക്കിയും പത്രധര്‍മ്മം എന്നൊന്നില്ലയെന്ന് വിളംബരപ്പെടുത്തുന്നു..ചാനലുകള്‍ 24 മണിക്കൂറും വളിപ്പന്‍ ഫലിതങ്ങളും,ജീവിതയാഥാര്‍ത്ത്യങ്ങളുമാ‍യി ഒട്ടും ബന്ധമില്ലാത്ത സീരിയലുകളും പ്രക്ഷേപിച്ച് ആസ്വാദന നിലവാരത്തെ പാതാളത്തോളം താഴ്ത്തുന്നു..രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ആദര്‍ശവും,ദിശാബോധവും നഷ്ടപ്പെട്ടത് നിമിത്തം രാഷ്ട്രീയം വെറും ഉദരപൂരണവും കീശവീര്‍പ്പിക്കലുമാണെന്ന് പരക്കെ പറയപ്പെടുന്നു...സര്‍ക്കാര്‍ തന്നെ ലോട്ടറിയും,മദ്യവും വേണ്ടുവോളം വിററ് പൌരജനങ്ങളെ മയക്കികിടത്തുന്നു...പ്രതികരിച്ചാല്‍ “വട്ടനെന്ന് ’’ മുദ്രകുത്തപ്പെടുമെന്ന് ഭയന്ന് അനീതികള്‍ക്കെതിരെ ആരും ശബ്ദിക്കുന്നില്ല....പ്രബുദ്ധമായിരുന്ന കേരളം വീണ്ടും ഒരു ഭ്രാന്താലയമായി മാറുന്നതിന്റെലക്ഷണങ്ങളാണ് ഇതൊക്കെ..... പല കാര്യങ്ങളിലും തങ്ങള്‍ ഒന്നാം സ്ഥാനത്താണെന്ന് മാലോകരെബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന കേരളം.. പക്ഷെ തീര്‍ച്ചയായും അതിന്റെ പോക്ക് മുമ്പോട്ടല്ല മറിച്ച് പിറകോട്ടാണ്.......... ............

No comments:

Post a Comment