Thursday, July 15, 2021

മാറണം നമ്മുടെ നാട്

 നമ്മുടെ എത്ര രാഷ്ട്രീയക്കാരെ മാതൃകയാക്കാൻ നമ്മുടെ കുട്ടികളോട് പറയാനാവും? കെ സുധാകരനെയും പി ടി തോമസിനെയും ഉണ്ണിത്താനെയും ഒക്കെ കണ്ട് പഠിക്ക് എന്ന് കോൺഗ്രസുകാർ തങ്ങളുടെ മക്കളോട് പറയുമോ? ജയരാജന്മാരെയും ശ്രീനിജനെയും പിണറായി വിജയനെയും ഒക്കെ കണ്ട് വളരാൻ സഖാക്കൾ തങ്ങളുടെ മക്കളോട് പറയുമോ? സുരേന്ദ്രനെ കണ്ടു പഠിക്കാൻ ബി ജെ പിക്കാർ പറയുമോ?

ഫുൾ ടൈം രാഷ്ട്രീയം തൊഴിലായി സ്വീകരിക്കാൻ നമുക്ക് നമ്മുടെ കുട്ടികളോട് (നമ്മുടെ സ്വന്തം കുട്ടികളോട് ) പറയാൻ കേരളത്തിലെ സാഹചര്യത്തിൽ ഉപദേശിക്കാനാവുമോ? വ്യാപാരികളായും വ്യവസായികളായും ഉദ്യോഗസ്ഥരായും നമ്മുടെ മക്കളെ കാണാൻ നാമാഗ്രഹിക്കും.. ഡോക്ടറാവാനും എഞ്ചിനീയറാവാനും വളർത്തുന്നതിന് പകരം മക്കളെ രാഷ്ട്രീയക്കാരായി എത്ര പേർ വളർത്തും? രാഷ്ട്രീയത്തിൽ അത്രക്കുണ്ട് നമ്മുടെ മതിപ്പ് !
1/മാറണം നമ്മുടെ നാട് .. prems


ബ്രോയിലർ വിദ്യാഭ്യാസ നയം.

 കുറച്ച് വർഷങ്ങളായി കാണുന്ന ഒരു വൻ തട്ടിപ്പാണ് ഈ വിജയ ശതമാനം വർധിപ്പിക്കലും ഏ പ്ലസുകളും.. അബ്ദുറബ്ബിനെ പരിഹസിച്ചിരുന്ന നാം അതിലും വിഡ്ഢികളായ വിദഗ്ധരെയാണ് ഇപ്പോൾ കാണുന്നത്..

കൂടുതൽ പേരെ എസ് എസ് എൽ സി കടത്തി വിടുമ്പോൾ കൂടുതൽ പ്ലസ് ടൂ സീറ്റുകൾക്ക് ആവശ്യകത വരും.. പ്ലസ് ടു ബാച്ചുകൾ അനുവദിക്കുന്നത് വഴി കോടികൾ ഒഴുകും.. പ്ലസ് ടൂവിൽ സ്കൂളുകളുടെ വീതം അഡ്മിഷൻ കൊയ്ത്തും നടക്കും..അത് കഴിഞ്ഞ് പ്ലസ് ടൂ ജയിച്ചു വരുന്നവരെ സ്വീകരിക്കാൻ കോളേജുകൾ.. എയ്ഡഡ്, അൺ എയ്ഡഡ്, സെൽഫ് ഫിനാൻസിംഗ്, പ്രൊഫഷണൽ തുടങ്ങി വിവിധ തരം കച്ചവടങ്ങൾ! ഇതിനെല്ലാം അവസരമൊരുക്കി കൊടുക്കുക വഴി പാർട്ടികളുടെ ഫണ്ടിൽ വരുന്നതിന് കണക്കുണ്ടോ?

എന്നാൽ വെറുതേ ക്വസ്റ്റ്യൻ നമ്പർ എഴുതിയോ ക്വസ്റ്റ്യൻ പകർത്തി എഴുതിയോ ജയിച്ചു വരുന്ന വിദ്യാർത്ഥിയുടെ നിലവാരം എങ്ങനെയിരിക്കും? ഇപ്പോൾ തന്നെ പലരും കേരള സിലബസ് ഓപ്റ്റ് ചെയ്യാൻ തന്നെ കാരണം മറ്റ് സിലബസുകളേക്കാൾ മാർക്ക് കിട്ടുമെന്നത് തന്നെ. എന്നാൽ പക്ഷേ ഉയർന്ന തലങ്ങളിലേയ്ക്ക് വരുമ്പോൾ തകർന്നടിയുന്നത് നമ്മുടെ അടുത്ത തലമുറയാണ്.

നിലവാരമുള്ള വിദ്യാഭ്യാസം നൽകുകയും മികവാർജിച്ചവരായി നമ്മുടെ കുട്ടികൾ പഠിച്ചിറങ്ങാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നതിന് പകരം നാം സ്വയം വഞ്ചിതരാവുകയാണ്..

2/ മാറണം നമ്മുടെ നാട് /prems
No photo description available.
Like
Comment
Share

Thursday, July 8, 2021

ഒരു പന്തിയിലെ പല വിളമ്പ്

 

ഇന്ത്യാ മഹാരാജ്യത്ത് ഒരു നിയമം പ്രയോഗത്തിൽ വരുന്നത് ആളും തരവും നോക്കിയാണ്..

കോവിഡ് ലോക്ക് ഡൗണിൽ സാധാരണക്കാരന്റെ കടയാണെങ്കിൽ ഭയങ്കര നിയന്ത്രണമാണ്.. സർക്കാർ വക കള്ളുകച്ചവടത്തിന് കൊറോണ വരില്ലാത്രേ.

മരിച്ച വീട്ടിൽ 20 പേരിൽ കൂടാൻ പാടില്ല, പക്ഷേ വി ഐ പികൾക്കും രാഷ്ട്രീയക്കാർക്കും ഈ എണ്ണം ബാധകമല്ല.. ഇന്നലെ മരിച്ച ഒരു ആദ്ധ്യാത്മിക നേതാവിന്റെ അടക്കിന്റെ പടം ഇന്ന് മനോരമയിൽ വന്നിരിക്കുന്നത് നിങ്ങൾക്ക് എണ്ണി നോക്കാം.. കുറഞ്ഞത് 58 തല കാണാം.. സത്യപ്രതിജ്ഞയോ സ്ഥാനാരോഹണമോ ആണെങ്കിൽ ആയിരം പേരായാലും കുഴപ്പമില്ല.

പ്രായം ചെന്ന ഒരു പുരോഹിതനെ ഇല്ലാക്കഥകളുടെ പേരിൽ ജയിലിൽ ഇട്ട് കൊന്ന വാർത്ത ഇന്നലെ കണ്ടു.. വെള്ളം കടിക്കുന്ന പേപ്പർ കുഴൽ പോലും നൽകാതെ അദ്ദേഹത്തെ ശിക്ഷിച്ചപ്പോൾ , പാർലമെന്റാക്രമണം നടത്തിയ, കോടതി മുറിയിൽ പോലും ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയവർക്ക് ജാമ്യം നൽകിയ നാടാണിത്..

പട്ടിണിയും പരിവട്ടവുമായി കഴിയുന്നവന് സഹായം നൽകണമെങ്കിൽ പോലും ജാതി നോക്കി മാത്രം നൽകുന്ന നാടാണിത്

ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങളും സ്വാത്രന്ത്ര്യവുമൊക്കെ ജാതിയും രാഷ്ട്രീയവും പിടിപാടും അനുസരിച്ചാക്കിക്കൊണ്ടുള്ള അനുബന്ധങ്ങൾ വല്ലതുമുണ്ടോ? പാസാക്കുന്നത് രഷ്ട്രീയക്കാരാവുമ്പം അതിന് സാധ്യതയില്ലാതില്ല...

✍️ പ്രേം സെബാസ്റ്റ്യൻ ആന്റണി

Wednesday, July 7, 2021

സർക്കാരിനെന്താണ് പണി?

 

ഒരു കുട്ടിയുടെ അപൂർവ രോഗത്തിന് ചികിത്സയ്ക്കായി 18 കോടി പിരിച്ചെടുത്ത് ഒരു നാട് സന്മനസ് കാണിച്ചു.

ഇത്തരം അവസരങ്ങളിൽ സർക്കാരിന് എന്താണ് ഉത്തരവാദിത്വം?

രാജ്യത്തെ പ്രധാനമന്ത്രിയുടെ ഊരുചുറ്റലിന് ചിലവ് 2021 കോടി.

KSRTC യിൽ കാണാതെ പോയത് നൂറ് കോടി

പാലാരിവട്ടം പാലം വഴി പോയത് എത്ര കോടികൾ?

മുഖ്യന്റെ സത്യപ്രതിജ്ഞയുടെ പരസ്യത്തിന് ചിലവായത് 3 കോടി

ലോക്ക് ഡൗണിൽ പോലും സെക്രട്ടറിയേറ്റിൽ പ്രതിമാസം ചായ കുടിക്കാൻ രണ്ട് കോടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇന്നത്തെ കണക്കനുസരിച്ച് ബാലൻസുള്ളത് 1075 കോടി

പണമോ സാങ്കേതിക മികവോ ഇല്ലാത്തിട്ടാണോ .. രണ്ട് കോവിഡ് വാക്സിനുകൾ നിർമ്മിക്കുന്ന രാജ്യമാണിത്.

നമ്മുടെ സർക്കാരുകൾ ജനങ്ങൾക്കു വേണ്ടിയാവണം.

✍️ പ്രേം സെബാസ്റ്റ്യൻ ആന്റണി

ഫാസിസമെന്നല്ലാതെ മറ്റെന്ത് വിളിക്കണം?


മനുഷ്യാവകാശങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് രാഷ്ട്രീയ ഭരണകർത്താക്കളുടെ താളങ്ങൾക്കൊത്ത് ആടാത്തവരെ ക്രൂരമായി മര്യാദ പഠിപ്പിക്കുന്ന, കിരാതമായ പട്ടാള ഭരണങ്ങളെ പോലും വെല്ലുന്ന , വാർത്തകളാണ് ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് കൊട്ടിഘോഷിക്കുന്ന ഭാരതത്തിലും ഇന്ന് കേൾക്കുന്നത്.

അശരണർക്കു വേണ്ടി ശബ്ദിച്ച വയോധികനായ ഒരു പുരോഹിതനെ കൊന്നുതള്ളിയ വാർത്തയാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഖനി മുതലാളിമാരുടെ ഇംഗിതങ്ങൾക്കൊപ്പിച്ച് പാവങ്ങളെ ചൂഷണം ചെയ്യാനായി അവരുടെ രക്ഷകരെയൊക്കെ കള്ളക്കേസുകളിൽ കുടുക്കി ഇല്ലായ്മ ചെയ്യുന്ന ഒരു ഭരണകൂടം ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങൾക്ക് എങ്ങനെ ആശ്രയമാകും? 

വൻ മുതലാളിമാരുടെ കച്ചവട തന്തങ്ങൾക്കനുസരിച്ച് രാജ്യത്തെയൊന്നാകെ വിറ്റ് തുലയ്ക്കുന്ന രാജ്യതന്ത്രജ്‌ഞത കൊണ്ട് ഇന്ധനവും വിമാനത്താവളങ്ങളും മാത്രമല്ല, കാർഷിക വിളകൾ പോലും കുത്തകകൾക്ക് തീറെഴുതി കഴിഞ്ഞു.. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞപ്പോൾ പോലും ഇന്ധന വിലകൾ ഉയർത്തി ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള വസ്തുക്കൾ കൈ പൊള്ളുന്നവയാക്കിയ , സർക്കാർ സ്ഥാപനങ്ങൾ മുതലാളിമാർക്ക് വിറ്റ , കള്ളപ്പണത്തിന്റെ തോത് മൂന്നിരട്ടിയാക്കിയ ഭരണമാണ് നടമാടുന്നത്.. കർഷകർ മാസങ്ങളായി തെരുവിൽ സമരം ചെയ്യുന്നു..

പാർലമെന്റ് ആക്രമണക്കേസടക്കമുള്ള തീവ്രവാദികൾ കോടതികളിൽ പോലും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയിട്ടും  വി ഐ പി ജെയിലും ജാമ്യവും നൽകിയിട്ടുള്ള രാജ്യത്ത് കെട്ടിച്ചമച്ച കഥകൾ വെച്ച് ഒരു പുരോഹിതനെ കൊല്ലാക്കൊല ചെയ്ത് പീഡിപ്പിച്ചു കൊന്നു. അന്വേഷണ ഏജൻസികൾ സൃഷ്ടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ ഹാഷ് വാല്യുവടക്കമുള്ള ആധികാരികത തെളിയിക്കേണ്ട മാർഗങ്ങളൊക്കെ പരാജയപ്പെട്ടിട്ടും ഒരു വയോധികനെ മാസങ്ങൾ ന്യായമായ ചികിത്സ പോലും നൽകാതെ മരണത്തിലേക്ക് തള്ളി.. വെള്ളം കുടിക്കാൻ ഒരു സ്ട്രോ നൽകിയാൽ പോലും ഭീകരതയെന്ന് വ്യാഖ്യാനിച്ച ഭരണകൂടം തന്നെയാണ് ഇന്ത്യൻ ജീവനുകൾക്ക് കോടികൾ വിലയുറപ്പിച്ച് ഇറ്റാലിയൻ നാവികരെ രക്ഷിച്ചത്.

രാഷ്ട്രീയ ഭരണകൂടം മാത്രമല്ല .. കൊലപാതകികളെയും സ്ത്രീപീഡകരെയും സംരക്ഷിക്കാൻ കോടികൾ ഒഴുക്കിയ മതനേതൃത്വം പോലും ഈ വയോധികന്റെ കാര്യത്തിൽ കുറ്റകരമായ നിസംഗത പാലിച്ചിട്ട് ഇപ്പോൾ മാന്യന്മാരാവുകയാണ്..

ആശ്രയമറ്റ ജനതതിയ്ക്ക് വേണ്ടി ശബ്ദിക്കുന്നവരെ അടിച്ചൊതുക്കുന്ന കിരാതർക്കെതിരേ ശബ്ദിക്കാൻ പോലുമാവാതെ രാഷ്ട്രീയ പ്രതിപക്ഷം മണ്ണടിഞ്ഞിരിക്കുന്നു..

കേഴുക പ്രിയ നാടേ..

✍️ പ്രേം സെബാസ്റ്റ്യൻ ആന്റണി