Wednesday, May 11, 2022

സർക്കാരും പാഴ്‌ചിലവുകളും

 

കുറെയേറെ പേർക്ക് ശമ്പളവും പെൻഷനും മാത്രം വിതരണം ചെയ്യാനുള്ള സംവിധാനങ്ങളായി നമ്മുടെ സർക്കാർ മാറുകയാണോ? വരവും ചിലവും തമ്മിലുള്ള അന്തരം ഭീമമായി മാറുകയും സർക്കാർ വകുപ്പുകൾ എല്ലാം തന്നെ നഷ്ടങ്ങൾ മൂലം നട്ടം  തിരിയുകയും ചെയ്യുകയാണ്.. 


കുത്തകകളായ വൈദ്യുതി ബോർഡും വാട്ടർ അതോറിറ്റിയും പ്രധാന റൂട്ടുകൾ എല്ലാം കയ്യടക്കി വച്ചിരിക്കുന്ന ട്രാൻസ്‌പോർട് കോർപ്പറേഷനും  എന്ന് വേണ്ട, വാങ്ങുന്ന സ്പിരിറ്റ് പതിന്മടങ്ങു് വിലയ്ക്ക് വിൽക്കുന്ന ബിവറേജസ് പോലും നഷ്ടമാണെന്ന് പറയുമ്പോൾ നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ കഴിവുകേടിന് ഇനിയെന്തിന് കൂടുതൽ ഉദാഹരണങ്ങൾ? അമിതവ്യയവും താങ്ങാനാവാത്ത ശമ്പളച്ചിലവുകളും ഈ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യുമ്പോൾ സ്വകാര്യപങ്കാളിത്തത്തോടെ നമ്മുടെ ഭരണ സംവിധാനങ്ങൾ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്..നമ്മുടെ ഓരോ സർക്കാർ ഓഫീസിന്റെയും പ്രതിമാസ ചിലവുകളും അവയിലൂടെ നടത്തുന്ന പ്രവർത്തനങ്ങളും കോസ്ററ് സെന്ററുകൾ ആക്കി വിലയിരുത്താൻ ക്രമീകരണമുണ്ടാവണം.. ഇത് പഠിക്കാനായി ഒരു ഭരണപരിഷ്കാര കമ്മീഷനോ  വിദേശ പര്യടനമോ ആവും നമ്മുടെ മേലാളന്മാരുടെ ബുദ്ധിയിൽ ഉദിക്കുക.. അവയൊക്കെയും ധൂർത്തിന്റെ പര്യായങ്ങളായി മാറിക്കഴിഞ്ഞു..മുഴുവൻ സമയ രാഷ്ട്രീയക്കാർക്ക് പകരം വിവിധ മേഖലകളിൽ വൈദഗ്ധ്യം ഉള്ളവർക്ക് ആവണം രാജ്യഭരണം ഏൽപ്പിക്കാൻ..


നമ്മുടെ പ്രാദേശിക ഭരണ കേന്ദ്രങ്ങളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശമ്പളം പോലും നൽകാനാവാത്ത  നിലയിൽ തുടരുമ്പോൾ എങ്ങിനെ നമ്മുടെ വഴികളുടെ അറ്റകുറ്റപ്പണികളും മാലിന്യ നിർമാർജനവുമൊക്കെ കാര്യക്ഷമമായി നടക്കും? തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ തുശ്ചമായ നിരക്കിൽ ആശ്രിതർക്ക് നൽകുന്നതിന് പകരം നിലവിലെ വിപണി മൂല്യമനുസരിച്ചുള്ള  നിരക്കുകളിൽ ബിസിനസുകൾക്കു വാടകയ്ക്ക് നല്കാനാവണം. വാടകയോടൊപ്പം, തൊഴിൽ, കെട്ടിട, പരസ്യ, പാർക്കിംഗ് നികുതികൾ കൃത്യമായും  കച്ചവടങ്ങളുടെ വലിപ്പമനുസരിച്ചും പിരിച്ചെടുക്കാനുള്ള ക്രമീകരണമാവണം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രഥമ സ്ഥാനത്തുണ്ടാവേണ്ടത്.. പേരിൽ പറയുന്നതുപോലെ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയം പര്യാപ്തങ്ങളാവേണ്ടിയിരിക്കുന്നു..


പെൻഷൻ നമ്മുടെ സർക്കാരിന്റെ നിരുദ്പ്പാദന പരമായ ചെലവുകളിൽ ഏറ്റം  മുന്നിലാണ്.. പെൻഷൻ ഫണ്ടോ, പങ്കാളിത്ത പെൻഷനോ പോലെയുള്ള മാർഗങ്ങളിലൂടെ ചെലവ് നിയന്ത്രണാധീനമാക്കാനുള്ള നടപടികൾ ഉണ്ടാവുന്നതോടൊപ്പം അത്തരം ചിലവുകൾ യുക്തിക്കു ചേരുന്ന രീതിയിലാക്കണം.. സർക്കാർ ശമ്പളം കൊടുക്കാൻ വിഷമിക്കുന്ന ഈ നാളുകളിൽ തന്നെ ലക്ഷങ്ങൾ പെൻഷൻ വാങ്ങുന്ന എത്രയോ പേരുണ്ട്.. ഭാര്യയും ഭർത്താവും കൂടി നല്ലൊരു തുക  പെൻഷൻ വാങ്ങുകയും മക്കൾ നല്ല നിലയിൽ ജോലി ചെയ്യുകയും ചെയ്യുന്ന എത്രയോ ഇടങ്ങളിൽ ഈ പെൻഷൻ ചിലവാകാതെ ബാങ്കുകളിൽ സ്ഥിരനിക്ഷേപമായി തുടരുന്നു.. എന്നാൽ മുതിർന്ന എല്ലാ പൗരന്മാർക്കും ആരോഗ്യസംരക്ഷണം അടക്കമുള്ള സൗകര്യങ്ങൾ സർക്കാരിന് ചെയ്യാനായാൽ എല്ലാ പൗരന്മാർക്കും നീതിയും സുരക്ഷയും  ഉറപ്പു വരുത്തുവാനും അമിതവ്യയം നിയന്ത്രിക്കുവാനും സർക്കാരിനാവും. വൺ ഇന്ത്യ വൺ പെൻഷൻ, ദി പീപ്പിൾ തുടങ്ങിയ ചില സംഘടനകളുടെ നിർദേശങ്ങൾ ഇക്കാര്യത്തിൽ സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്..


Sunday, November 28, 2021

ദാരിദ്ര്യമുക്തമായ കോട്ടയം

 

വളരെ സന്തോഷം തരുന്ന ഒരു വാർത്തയാണ് ഇന്നലത്തെ പത്രത്തിലുണ്ടായിരുന്നത് - കേരളത്തിൽ ദാരിദ്ര്യം വെറും 0.71% വും കോട്ടയം ദാരിദ്ര്യമുക്തമെന്നും. പക്ഷേ സർക്കാർ സംഖ്യകളെ പൂർണമായി പ്രചരിപ്പിക്കാനോ , നമ്മുടെയിടയിൽ ദാരിദ്ര്യമില്ലായെന്ന മിഥ്യാ ധാരണ വച്ചുപുലർത്താനോ ഞാനാഗ്രഹിക്കുന്നില്ല. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മൂന്ന് മേഖലകളിലെ 12 സൂചികകളെ 2015-16 ൽ സർക്കാർ ശേഖരിച്ച വിവരങ്ങള അടിസ്ഥാനമാക്കിയുള്ള ഒരു സ്റ്റാറ്റിസ്റ്റിക്കൽ പഠനഫലം മാത്രമാണ് ഈ റിപ്പോർട്ട്.


ഈ റിപ്പോർട്ടിൽ ആരോഗ്യവും പോഷകാഹാരക്കുറവുമൊക്കെ പഠന വിഷയമാവുമ്പോൾ തന്നെയാണ് കേരളത്തിലെ തന്നെ അട്ടപ്പാടിയിൽ 121 കുഞ്ഞുങ്ങളുടെ ജീവനുകൾ നഷ്ടമായെന്ന വാർത്ത നാമിന്ന് പത്രമാധ്യമങ്ങളിൽ കണ്ടത്.


ദാരിദ്ര്യമെന്നാൽ ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ ഘടകങ്ങളുടെ അഭാവമെന്ന് നിർവചിക്കുന്ന ഈ റിപ്പോർട്ട് ഭാവിയിലെ ദാരിദ്യ നിർമാർജന പ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാന രേഖയായി ഉപകരിക്കണമെന്ന് നീതി ആയോഗ് പറയുമ്പോൾ അതിലെ അപകടവും നാം കാണാതിരിക്കരുത്. കേരളവും കോട്ടയവും ദാരിദ്ര്യമുക്തമെന്ന് വ്യാഖ്യാനിക്കപ്പെടുമ്പോൾ ഭാവിയിലെ ദാരിദ്ര്യ നിർമാർജന സ്കീമുകളിൽ നാം അവഗണിക്കപ്പെടുമോയെന്ന ആശങ്കയും മറച്ചുവെയ്ക്കാനാവില്ല.


ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ രംഗങ്ങളിൽ സർക്കാർ യത്നങ്ങളോടൊപ്പം സന്നദ്ധ സംഘടനകളുടെ കൂട്ടായ പ്രവർത്തനം കൂടെയുണ്ടായതാണ് കേരളത്തിനും കോട്ടയത്തിനും ഉണ്ടായ നേട്ടത്തിന് പിന്നിൽ. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ നമ്മുടെ വിവിധ മതസംഘടനക കേരളത്തിൽ നടത്തുന്ന പ്രവർത്തനങ്ങളില്ലായിരുന്നെങ്കിൽ കേരളം ഇന്ന് എവിടെ എത്തിയേനെയെന്ന് നമുക്ക് ചിന്തിക്കാനാവുമോ? ജീവിത നിലവാര രംഗത്ത് നമ്മുടെ സാമൂഹ്യ സംഘടനകൾ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. ചാരിറ്റി വേൾഡ് പോലെയുള്ള നമ്മുടെ എത്രയോ സംഘടനകൾ വീടുകളും കുടിവെള്ളവും ഒരുക്കുന്നു. 


കാലങ്ങളായി നമ്മുടെ എത്രയോ ക്ഷേത്രങ്ങൾ അന്നദാനമൊരുക്കുന്നു. ഉച്ചക്ക് സൗജന്യ ഭക്ഷണ വിതരണം നടക്കുന്ന കാഴ്ച വർഷങ്ങൾക്ക് മുമ്പേ തന്നെ തിരുനക്കരയിൽ കാണാറുണ്ടായിരുന്നു. വിശപ്പുരഹിത ചങ്ങനാശേരിയെന്ന പ്രോജക്ട് മീഡിയാ വില്ലേജ് നടപ്പാക്കിയത് ഞാനോർക്കുന്നു.


സൗജന്യ ഭക്ഷണശാലകൾ പാലായിലും മറ്റും സ്വകാര്യ മേഖലയിൽ ഒരുങ്ങിയതിന് പിന്നാലെ സർക്കാരിന്റെ ജനകീയ ഭക്ഷണ ശാലകളും വന്നതോടെ അനേകർക്ക് അതാശ്വാസമായി മാറി. ഏറ്റുമാനൂർ ക്ഷേത്രത്തിലെ "അത്താഴപ്പഷ്ണിക്കാരുണ്ടോ " എന്ന ചോദ്യം തന്നെ നമ്മുടെ നാടിന്റെ കരുതലിന്റെ അടയാളമാണ്. ആ കരുതലിന്റെ ഒരംശം മാത്രമാണ് ചങ്ങനാശേരിയിൽ അഞ്ചപ്പം ശ്രമിക്കുന്നതും.


ഭക്ഷണം കഴിക്കാനാവുന്ന കുറേ പേരുടെ പങ്കുവെയ്ക്കലിലൂടെ മറ്റുള്ളവർക്ക് ആശ്വാസമേകാൻ സൗകര്യമൊരുക്കുന്ന ഒരിടം മാത്രമാണ് അഞ്ചപ്പം. 


ഒരു ചാരിറ്റിയിലുപരിയായി എല്ലാവർക്കും വന്നിരുന്ന് ഏറ്റം ആരോഗ്യകരമായ ഭക്ഷണം കഴിക്കാവുന്ന ഒരിടമാണ് അഞ്ചപ്പം. തങ്ങൾ ഭക്ഷിക്കുന്നതോടൊപ്പം സഹജീവികൾക്ക് കൂടി വിശപ്പടക്കാൻ അവസരമൊരുക്കുകയാണ് അഞ്ചപ്പം.


കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി അഞ്ചപ്പത്തിൽ ദിവസവും ഉച്ചഭക്ഷണമൊരുങ്ങുന്നു. ലോക്ക് ഡൗൺ കാലത്തും എന്നും അഞ്ചപ്പം ഭക്ഷണപ്പൊതികൾ നൽകിക്കൊണ്ടിരുന്നു. ദരിദ്രരില്ലാത്ത ഒരു നാടിനായുള്ള പരിശ്രമത്തിൽ ഇനിയുമൊത്തിരിയേറെ പോവാനുണ്ടെന്ന് തൊട്ടറിയാൻ അഞ്ചപ്പത്തോട് ചേർന്നു നിൽക്കുന്നവർക്കാവുന്നുണ്ട്.


സർക്കാർ കണക്കുകളിൽ ദരിദ്രരില്ലായെന്ന് എത്ര ഘോഷിച്ചാലും യാഥാർത്ഥ്യം ഒത്തിരിയേറെ അകലെത്തന്നെയാണ്. അഞ്ചപ്പത്തിലെ പൊതിച്ചോറ് കൊണ്ട് രണ്ട് നേരം തള്ളിനീക്കുന്ന നാലംഗ കുടുംബം ഇന്നും നമ്മുടെയിടയിലുണ്ടെങ്കിൽ, ചോറിനായും ദിവസവും രണ്ടും മൂന്നും കിലോമീറ്റർ നടന്നു വരുന്ന മുതിർന്നവർ നമ്മുടെയിടയിലുണ്ടെങ്കിൽ, സർക്കാർ ആശുപത്രിയിൽ കിടക്കുന്ന ആശ്രിതർക്കായി ലേശം ചോറിന് വേണ്ടി ക്യൂ നിൽക്കുന്നവരുണ്ടെങ്കിൽ, സർക്കാർ വക തള്ളുകൾ എവിടെയെത്തി നിൽക്കുന്നുവെന്ന് നമുക്ക് മനസിലാക്കാവുന്നതേയുള്ളു.


ഇനിയുമുണ്ട് ഏറെ ദൂരം...

നന്ദി...

പ്രേം സെബാസ്റ്റ്യൻ ആന്റണി

അഞ്ചപ്പം ചങ്ങനാശേരി ട്രസ്റ്റ്

Thursday, July 15, 2021

മാറണം നമ്മുടെ നാട്

 നമ്മുടെ എത്ര രാഷ്ട്രീയക്കാരെ മാതൃകയാക്കാൻ നമ്മുടെ കുട്ടികളോട് പറയാനാവും? കെ സുധാകരനെയും പി ടി തോമസിനെയും ഉണ്ണിത്താനെയും ഒക്കെ കണ്ട് പഠിക്ക് എന്ന് കോൺഗ്രസുകാർ തങ്ങളുടെ മക്കളോട് പറയുമോ? ജയരാജന്മാരെയും ശ്രീനിജനെയും പിണറായി വിജയനെയും ഒക്കെ കണ്ട് വളരാൻ സഖാക്കൾ തങ്ങളുടെ മക്കളോട് പറയുമോ? സുരേന്ദ്രനെ കണ്ടു പഠിക്കാൻ ബി ജെ പിക്കാർ പറയുമോ?

ഫുൾ ടൈം രാഷ്ട്രീയം തൊഴിലായി സ്വീകരിക്കാൻ നമുക്ക് നമ്മുടെ കുട്ടികളോട് (നമ്മുടെ സ്വന്തം കുട്ടികളോട് ) പറയാൻ കേരളത്തിലെ സാഹചര്യത്തിൽ ഉപദേശിക്കാനാവുമോ? വ്യാപാരികളായും വ്യവസായികളായും ഉദ്യോഗസ്ഥരായും നമ്മുടെ മക്കളെ കാണാൻ നാമാഗ്രഹിക്കും.. ഡോക്ടറാവാനും എഞ്ചിനീയറാവാനും വളർത്തുന്നതിന് പകരം മക്കളെ രാഷ്ട്രീയക്കാരായി എത്ര പേർ വളർത്തും? രാഷ്ട്രീയത്തിൽ അത്രക്കുണ്ട് നമ്മുടെ മതിപ്പ് !
1/മാറണം നമ്മുടെ നാട് .. prems


ബ്രോയിലർ വിദ്യാഭ്യാസ നയം.

 കുറച്ച് വർഷങ്ങളായി കാണുന്ന ഒരു വൻ തട്ടിപ്പാണ് ഈ വിജയ ശതമാനം വർധിപ്പിക്കലും ഏ പ്ലസുകളും.. അബ്ദുറബ്ബിനെ പരിഹസിച്ചിരുന്ന നാം അതിലും വിഡ്ഢികളായ വിദഗ്ധരെയാണ് ഇപ്പോൾ കാണുന്നത്..

കൂടുതൽ പേരെ എസ് എസ് എൽ സി കടത്തി വിടുമ്പോൾ കൂടുതൽ പ്ലസ് ടൂ സീറ്റുകൾക്ക് ആവശ്യകത വരും.. പ്ലസ് ടു ബാച്ചുകൾ അനുവദിക്കുന്നത് വഴി കോടികൾ ഒഴുകും.. പ്ലസ് ടൂവിൽ സ്കൂളുകളുടെ വീതം അഡ്മിഷൻ കൊയ്ത്തും നടക്കും..അത് കഴിഞ്ഞ് പ്ലസ് ടൂ ജയിച്ചു വരുന്നവരെ സ്വീകരിക്കാൻ കോളേജുകൾ.. എയ്ഡഡ്, അൺ എയ്ഡഡ്, സെൽഫ് ഫിനാൻസിംഗ്, പ്രൊഫഷണൽ തുടങ്ങി വിവിധ തരം കച്ചവടങ്ങൾ! ഇതിനെല്ലാം അവസരമൊരുക്കി കൊടുക്കുക വഴി പാർട്ടികളുടെ ഫണ്ടിൽ വരുന്നതിന് കണക്കുണ്ടോ?

എന്നാൽ വെറുതേ ക്വസ്റ്റ്യൻ നമ്പർ എഴുതിയോ ക്വസ്റ്റ്യൻ പകർത്തി എഴുതിയോ ജയിച്ചു വരുന്ന വിദ്യാർത്ഥിയുടെ നിലവാരം എങ്ങനെയിരിക്കും? ഇപ്പോൾ തന്നെ പലരും കേരള സിലബസ് ഓപ്റ്റ് ചെയ്യാൻ തന്നെ കാരണം മറ്റ് സിലബസുകളേക്കാൾ മാർക്ക് കിട്ടുമെന്നത് തന്നെ. എന്നാൽ പക്ഷേ ഉയർന്ന തലങ്ങളിലേയ്ക്ക് വരുമ്പോൾ തകർന്നടിയുന്നത് നമ്മുടെ അടുത്ത തലമുറയാണ്.

നിലവാരമുള്ള വിദ്യാഭ്യാസം നൽകുകയും മികവാർജിച്ചവരായി നമ്മുടെ കുട്ടികൾ പഠിച്ചിറങ്ങാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നതിന് പകരം നാം സ്വയം വഞ്ചിതരാവുകയാണ്..

2/ മാറണം നമ്മുടെ നാട് /prems
No photo description available.
Like
Comment
Share

Thursday, July 8, 2021

ഒരു പന്തിയിലെ പല വിളമ്പ്

 

ഇന്ത്യാ മഹാരാജ്യത്ത് ഒരു നിയമം പ്രയോഗത്തിൽ വരുന്നത് ആളും തരവും നോക്കിയാണ്..

കോവിഡ് ലോക്ക് ഡൗണിൽ സാധാരണക്കാരന്റെ കടയാണെങ്കിൽ ഭയങ്കര നിയന്ത്രണമാണ്.. സർക്കാർ വക കള്ളുകച്ചവടത്തിന് കൊറോണ വരില്ലാത്രേ.

മരിച്ച വീട്ടിൽ 20 പേരിൽ കൂടാൻ പാടില്ല, പക്ഷേ വി ഐ പികൾക്കും രാഷ്ട്രീയക്കാർക്കും ഈ എണ്ണം ബാധകമല്ല.. ഇന്നലെ മരിച്ച ഒരു ആദ്ധ്യാത്മിക നേതാവിന്റെ അടക്കിന്റെ പടം ഇന്ന് മനോരമയിൽ വന്നിരിക്കുന്നത് നിങ്ങൾക്ക് എണ്ണി നോക്കാം.. കുറഞ്ഞത് 58 തല കാണാം.. സത്യപ്രതിജ്ഞയോ സ്ഥാനാരോഹണമോ ആണെങ്കിൽ ആയിരം പേരായാലും കുഴപ്പമില്ല.

പ്രായം ചെന്ന ഒരു പുരോഹിതനെ ഇല്ലാക്കഥകളുടെ പേരിൽ ജയിലിൽ ഇട്ട് കൊന്ന വാർത്ത ഇന്നലെ കണ്ടു.. വെള്ളം കടിക്കുന്ന പേപ്പർ കുഴൽ പോലും നൽകാതെ അദ്ദേഹത്തെ ശിക്ഷിച്ചപ്പോൾ , പാർലമെന്റാക്രമണം നടത്തിയ, കോടതി മുറിയിൽ പോലും ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയവർക്ക് ജാമ്യം നൽകിയ നാടാണിത്..

പട്ടിണിയും പരിവട്ടവുമായി കഴിയുന്നവന് സഹായം നൽകണമെങ്കിൽ പോലും ജാതി നോക്കി മാത്രം നൽകുന്ന നാടാണിത്

ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങളും സ്വാത്രന്ത്ര്യവുമൊക്കെ ജാതിയും രാഷ്ട്രീയവും പിടിപാടും അനുസരിച്ചാക്കിക്കൊണ്ടുള്ള അനുബന്ധങ്ങൾ വല്ലതുമുണ്ടോ? പാസാക്കുന്നത് രഷ്ട്രീയക്കാരാവുമ്പം അതിന് സാധ്യതയില്ലാതില്ല...

✍️ പ്രേം സെബാസ്റ്റ്യൻ ആന്റണി

Wednesday, July 7, 2021

സർക്കാരിനെന്താണ് പണി?

 

ഒരു കുട്ടിയുടെ അപൂർവ രോഗത്തിന് ചികിത്സയ്ക്കായി 18 കോടി പിരിച്ചെടുത്ത് ഒരു നാട് സന്മനസ് കാണിച്ചു.

ഇത്തരം അവസരങ്ങളിൽ സർക്കാരിന് എന്താണ് ഉത്തരവാദിത്വം?

രാജ്യത്തെ പ്രധാനമന്ത്രിയുടെ ഊരുചുറ്റലിന് ചിലവ് 2021 കോടി.

KSRTC യിൽ കാണാതെ പോയത് നൂറ് കോടി

പാലാരിവട്ടം പാലം വഴി പോയത് എത്ര കോടികൾ?

മുഖ്യന്റെ സത്യപ്രതിജ്ഞയുടെ പരസ്യത്തിന് ചിലവായത് 3 കോടി

ലോക്ക് ഡൗണിൽ പോലും സെക്രട്ടറിയേറ്റിൽ പ്രതിമാസം ചായ കുടിക്കാൻ രണ്ട് കോടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇന്നത്തെ കണക്കനുസരിച്ച് ബാലൻസുള്ളത് 1075 കോടി

പണമോ സാങ്കേതിക മികവോ ഇല്ലാത്തിട്ടാണോ .. രണ്ട് കോവിഡ് വാക്സിനുകൾ നിർമ്മിക്കുന്ന രാജ്യമാണിത്.

നമ്മുടെ സർക്കാരുകൾ ജനങ്ങൾക്കു വേണ്ടിയാവണം.

✍️ പ്രേം സെബാസ്റ്റ്യൻ ആന്റണി

ഫാസിസമെന്നല്ലാതെ മറ്റെന്ത് വിളിക്കണം?


മനുഷ്യാവകാശങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് രാഷ്ട്രീയ ഭരണകർത്താക്കളുടെ താളങ്ങൾക്കൊത്ത് ആടാത്തവരെ ക്രൂരമായി മര്യാദ പഠിപ്പിക്കുന്ന, കിരാതമായ പട്ടാള ഭരണങ്ങളെ പോലും വെല്ലുന്ന , വാർത്തകളാണ് ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് കൊട്ടിഘോഷിക്കുന്ന ഭാരതത്തിലും ഇന്ന് കേൾക്കുന്നത്.

അശരണർക്കു വേണ്ടി ശബ്ദിച്ച വയോധികനായ ഒരു പുരോഹിതനെ കൊന്നുതള്ളിയ വാർത്തയാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഖനി മുതലാളിമാരുടെ ഇംഗിതങ്ങൾക്കൊപ്പിച്ച് പാവങ്ങളെ ചൂഷണം ചെയ്യാനായി അവരുടെ രക്ഷകരെയൊക്കെ കള്ളക്കേസുകളിൽ കുടുക്കി ഇല്ലായ്മ ചെയ്യുന്ന ഒരു ഭരണകൂടം ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങൾക്ക് എങ്ങനെ ആശ്രയമാകും? 

വൻ മുതലാളിമാരുടെ കച്ചവട തന്തങ്ങൾക്കനുസരിച്ച് രാജ്യത്തെയൊന്നാകെ വിറ്റ് തുലയ്ക്കുന്ന രാജ്യതന്ത്രജ്‌ഞത കൊണ്ട് ഇന്ധനവും വിമാനത്താവളങ്ങളും മാത്രമല്ല, കാർഷിക വിളകൾ പോലും കുത്തകകൾക്ക് തീറെഴുതി കഴിഞ്ഞു.. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞപ്പോൾ പോലും ഇന്ധന വിലകൾ ഉയർത്തി ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള വസ്തുക്കൾ കൈ പൊള്ളുന്നവയാക്കിയ , സർക്കാർ സ്ഥാപനങ്ങൾ മുതലാളിമാർക്ക് വിറ്റ , കള്ളപ്പണത്തിന്റെ തോത് മൂന്നിരട്ടിയാക്കിയ ഭരണമാണ് നടമാടുന്നത്.. കർഷകർ മാസങ്ങളായി തെരുവിൽ സമരം ചെയ്യുന്നു..

പാർലമെന്റ് ആക്രമണക്കേസടക്കമുള്ള തീവ്രവാദികൾ കോടതികളിൽ പോലും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയിട്ടും  വി ഐ പി ജെയിലും ജാമ്യവും നൽകിയിട്ടുള്ള രാജ്യത്ത് കെട്ടിച്ചമച്ച കഥകൾ വെച്ച് ഒരു പുരോഹിതനെ കൊല്ലാക്കൊല ചെയ്ത് പീഡിപ്പിച്ചു കൊന്നു. അന്വേഷണ ഏജൻസികൾ സൃഷ്ടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ ഹാഷ് വാല്യുവടക്കമുള്ള ആധികാരികത തെളിയിക്കേണ്ട മാർഗങ്ങളൊക്കെ പരാജയപ്പെട്ടിട്ടും ഒരു വയോധികനെ മാസങ്ങൾ ന്യായമായ ചികിത്സ പോലും നൽകാതെ മരണത്തിലേക്ക് തള്ളി.. വെള്ളം കുടിക്കാൻ ഒരു സ്ട്രോ നൽകിയാൽ പോലും ഭീകരതയെന്ന് വ്യാഖ്യാനിച്ച ഭരണകൂടം തന്നെയാണ് ഇന്ത്യൻ ജീവനുകൾക്ക് കോടികൾ വിലയുറപ്പിച്ച് ഇറ്റാലിയൻ നാവികരെ രക്ഷിച്ചത്.

രാഷ്ട്രീയ ഭരണകൂടം മാത്രമല്ല .. കൊലപാതകികളെയും സ്ത്രീപീഡകരെയും സംരക്ഷിക്കാൻ കോടികൾ ഒഴുക്കിയ മതനേതൃത്വം പോലും ഈ വയോധികന്റെ കാര്യത്തിൽ കുറ്റകരമായ നിസംഗത പാലിച്ചിട്ട് ഇപ്പോൾ മാന്യന്മാരാവുകയാണ്..

ആശ്രയമറ്റ ജനതതിയ്ക്ക് വേണ്ടി ശബ്ദിക്കുന്നവരെ അടിച്ചൊതുക്കുന്ന കിരാതർക്കെതിരേ ശബ്ദിക്കാൻ പോലുമാവാതെ രാഷ്ട്രീയ പ്രതിപക്ഷം മണ്ണടിഞ്ഞിരിക്കുന്നു..

കേഴുക പ്രിയ നാടേ..

✍️ പ്രേം സെബാസ്റ്റ്യൻ ആന്റണി