Thursday, March 7, 2019

ചർച്ച് ബില്ലെന്ന നമ്പർ!

ചർച്ച് ആക്ടിന് അമിത പ്രാധാന്യം കല്പിച്ച പ്രതിഷേധങ്ങൾക്കൊടുവിൽ സർക്കാർ ബില്ലിൽ നിന്ന് പിൻ വാങ്ങി. സാധാരണ ഗതിയിൽ പല തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് വരാറുള്ള ഇടയ ലേഖനങ്ങൾ ഇപ്പോഴത്തെ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ മയപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്.

ക്രിസ്ത്യൻ വോട്ടുകൾ കൂട്ടത്തോടെ കൈവിട്ട് പോകാതിരിക്കാനുള്ള ഒരു ഇടതുപക്ഷ അടവുനയം മാത്രമായിരുന്ന ചർച്ച് ബില്ലിനെ കേരളത്തിലെ സഭകൾ എന്തുകൊണ്ട് ഇത്രയേറെ ഭയവിഹല്വതകളോടെ എതിർത്തു എന്നത് ചിന്തനീയമാണ്. എല്ലാം ശരിയായിട്ടും സുതാര്യമായിട്ടുമാണ് നടക്കുന്നതെങ്കിൽ പിന്നെന്തു പേടിക്കാൻ ? ബില്ലെങ്കിൽ ബില്ല്.. പോ ബില്ലേ.. എന്ന നിലപാട് എടുത്താൽ പോരായിരുന്നോ?

മത സമൂഹങ്ങളുടെ സ്വത്തും വസ്തുവകകളും കൈകാര്യം ചെയ്യുന്നത് മാത്രമായിരുന്നു ബില്ലിന്റെ പരിധിയിൽ വരുന്നതെന്ന് ബില്ല് വായിക്കുന്ന ആർക്കും വ്യക്തമാകും. വിശ്വാസമോ ആചാരമോ സഭാ സംവിധാനങ്ങളെയോ ബില്ലിൽ ഉൾപ്പെടുത്തിയാൽ ഭരണഘടനാപരമായി ചോദ്യം ചെയ്യാൻ വകുപ്പുകൾ ഏറെയുള്ളപ്പോൾ ആ രീതിയിൽ സർക്കാർ കൈകടത്തുമെന്ന് പറഞ്ഞ് പേടിപ്പിച്ച് ജനങ്ങളെ തെരുവിലിറക്കുന്നത് തികച്ചും അനാവശ്യമായിരുന്നു.

ബില്ലിലെ പല വ്യവസ്ഥകളും ട്രൈബ്യൂണലിന്റെ അധികാരങ്ങളും ഒക്കെ തെറ്റായി പ്രചാരണം നടത്തി വിശ്വാസി സമൂഹത്തെ ഇളക്കിവിടുന്നതിനു പകരം സത്യം എന്താണെന്ന് മനസിലാക്കിക്കാനും ഒരു സ്വയം തിരുത്തലിന് ശ്രമിക്കാതെ സമരമാർഗത്തിലേക്കിറങ്ങിയ സഭാധ്യക്ഷൻ മാർ പലരും നേരിട്ട് കണ്ടാൽ കീരിയും പാമ്പുമാണെന്നത് നിഷേധിക്കാനാവുമോ?

ഈയിടെയൊരു സഭാധ്യക്ഷൻ വിദേശത്തെ കേസിൽ നിന്ന് 261 കോടി കൊടുത്ത് തലയൂരിയതും നാം കണ്ടില്ലേ? അതൊക്കെ സുതാര്യമായിരുന്നോ ആവോ?

അതുപോലെ തന്നെ ഇപ്പോൾ സർക്കാർ ഈ ബില്ലെന്ന ഉമ്മാക്കിയുമായി ഇറങ്ങാനുള്ള സാഹചര്യം വ്യക്തമാണ്. എറണാകുളത്തെ മാഫിയായും യാക്കോബായ ഓർത്തഡോക്സ് സ്വത്തു തർക്കങ്ങളും ഈ ബില്ലിന് വഴിയൊരുക്കുകയായിരുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സഭകൾ അമ്പേ പരാജയപ്പെട്ടുവെന്നത് പകൽ പോലെ വ്യക്തവുമാണ്. സഭകൾ സ്വയം തിരുത്താനുള്ള മാർഗങ്ങളെപ്പറ്റി ഇനിയെങ്കിലും ചിന്തിക്കാത്ത പക്ഷം ഇതുപോലെയുള്ള ഭീഷണികൾ തടയാനാവാതെ വരും.

പ്രേം സെബാസ്റ്റ്യൻ ആന്റണി

Saturday, January 26, 2019

വീണ്ടുമൊരു റിപ്പബ്ലിക്ക് ദിനം!

ഇതോ മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്ക്?

എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവുമായ നീതിയോ?    ഉള്ളവന് വീണ്ടും കുമിഞ്ഞുകൂടുകയും ഇല്ലാത്തവനെ വീണ്ടും കുത്തിപിഴിയുകയും ചെയ്യപ്പെടുകയല്ലേ?

ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, മതനിഷ്ഠ, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം എവിടെ?    വിശ്വാസത്തിനും ആരാധനക്കും മാത്രമല്ല ഇഷ്ടഭക്ഷണം കഴിക്കാനാവുമോ ഈ നാട്ടിൽ?  സ്വന്തം തൊഴിൽ ചെയ്ത് ജീവിക്കാനുവദിക്കാത്ത ഹർത്താൽ നിരോധിക്കാൻ ആമ്പിയർ ഉള്ള ഭരണനേതൃത്വമുണ്ടോ?

സ്ഥാനമാനങ്ങൾ അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്തായി? ജാതിയും മതവും രാഷ്ട്രീയവും അനുസരിച്ച് മാത്രം അവസരങ്ങൾ വീതം വയ്ക്കപ്പെടുകയല്ലേ?

Thursday, January 24, 2019

പ്രിയങ്കയുടെ വരവ്

കുറച്ചു കാലം മോഡിയുടെ ഭരണം കണ്ടു കഴിഞ്ഞപ്പോഴാണ് കോൺഗ്രസുകാർക്ക് ബുദ്ധിയുദിച്ചത്. പാവകളെ മുന്നിൽ നിർത്തിയുള്ള കളി അധികം മുന്നോട്ട് പോവില്ലായെന്നുള്ള തിരിച്ചറിവ് ഉണ്ടായതിന്റെ വെളിച്ചത്തിൽ കർമ്മധീരയായ ഒരു നേതാവിന്റെ ആവശ്യകത കൂടുതൽ ശക്തമാവുകയാണ്.
ഇന്ത്യ കണ്ടിട്ടുള്ളതിലേക്കും ഏറ്റവും ധീരയായ, നട്ടെല്ലുള്ള പ്രധാനമന്ത്രി, ശ്രീമതി ഇന്ദിരാഗാന്ധിയുടെ കാലത്തേക്ക് മടങ്ങാൻ കോൺഗ്രസ് കൊതിക്കുകയാണ്. ഇന്ദിരാഗാന്ധിയുടെ രണ്ടാം വരവാണ് പ്രിയങ്ക ഗാന്ധിയിലൂടെ കോൺഗ്രസ് അവതരിപ്പിക്കുന്നത്. ഒപ്പം പ്രിയങ്കയുടെ വരവ് ആഘോഷിക്കുന്നവർ പറയാതെ പറയുന്ന രാഹുൽ ഗാന്ധിയുടെ പരാജയവും!